@ ഹർഷീനയുടെ വയറ്റിൽ കത്രിക ഡോക്ടർമാരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും

Tuesday 22 August 2023 2:38 AM IST

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ്ക്കിടെ ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാരായ ഡോക്ടർമാരുടേതടക്കം അറസ്റ്റ് ഉടൻ ഉണ്ടാവുമെന്ന് പൊലീസ്. പരാതിക്കാരി ഹർഷീനയാണെങ്കിലും ആരോഗ്യവകുപ്പും സർക്കാരും കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് കേസ് അന്വേഷിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ.സുദർശൻ വ്യക്തമാക്കി. ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ ശസ്ത്രക്രിയയ്ക്കിടെയാണെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ പൊലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയിരുന്നെങ്കിലും പൊലീസ് അന്വേഷണത്തിൽ ഉറച്ച് നിൽക്കുകയാണ്. അറസ്റ്റിനുള്ള നിയമ തടസങ്ങൾ നീക്കിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. സമ്മർദ്ദങ്ങൾ പലവഴിക്കുണ്ട്. കേസ് അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിനൊന്ന് വഴങ്ങില്ലെന്ന് എ.സി.സുദർശൻ കേരളകൗമുദിയോട് പറഞ്ഞു.

കേസിൽ രണ്ട് ഡോക്ടർമാരടക്കം നാലുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പൊലീസ് റിപ്പോർട്ടിൻ മേൽ ഈ മാസം എട്ടിനാണ് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. യോഗത്തിൽ പങ്കെടുത്ത അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് എ.സിയും പബ്ലിക് പ്രോസിക്യൂട്ടറും പൊലീസ് റിപ്പോർട്ടിൽ ഉറച്ച് നിന്നപ്പോൾ ബാക്കി അംഗങ്ങൾ റിപ്പോർട്ടിനെ തള്ളുകയായിരുന്നു. മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ അട്ടിമറിയുണ്ടായെന്ന് ഹർഷീനയും സമരസമിതിയും പരാതിയുമായി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചിരുന്നു. തുടർന്ന് അന്വേഷണസംഘം ബോർഡ് അംഗങ്ങളായ നാലു ഡോക്ടർമാരിൽ നിന്നും ബോർഡ് ചെയർമാനായ ഡി.എം.ഒ ഡോ. കെ.കെ. രാജാറാമിൽ നിന്നും മൊഴിയെടുത്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിന് അനുകൂലമായ നിലപാടെടുത്ത മെഡിക്കൽ ബോർഡ് അംഗം റേഡിയോളജിസ്റ്റ് ഡോ.ബി.സലിമിൽ നിന്ന് അടുത്ത ദിവസം മൊഴിയെടുക്കും. അതിനിടെ ഹർഷീനയുടെ സമരം 93ാം ദിവസം പിന്നിട്ടു. പ്രശ്നം പരിഹരിക്കാൻ സർക്കാർ ഭാഗത്ത് നിന്ന് ശ്രമമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ പൊലീസ് അന്വേഷണത്തിലും കുറ്റപത്രത്തിലുമാണ് പ്രതീക്ഷയെന്ന് ഹർഷീന പ്രതികരിച്ചു

ഓണനാളിൽ പട്ടിണി സമരം കോഴിക്കോട്: ഹർഷീനയുടെ സമരം 92 ദിവസം പിന്നിട്ടു. പെരുന്നാൾ ദിവസത്തിൽ കഞ്ഞി കഴിച്ച് സമരമിരുന്നു. ഓണനാളിൽ പട്ടിണിസമരം നടത്താനാണ് തീരുമാനമെന്ന് ഹർഷീനയും സമര സമിതി ചെയർമാർ ദിനേശ് പെരുമണ്ണയും പറഞ്ഞു.

നീതി ഉറപ്പാക്കും: ആരോഗ്യമന്ത്രി കോഴിക്കോട്: ഹർഷിനയ്ക്ക് ആരോഗ്യവകുപ്പ് നീതി ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ഹർഷീനയുടെ പരാതിയിൽ ആരോഗ്യവകുപ്പ് രണ്ട് അന്വേഷണങ്ങൾ നടത്തി. രണ്ടും വിശ്വാസയോഗ്യമല്ലാത്തതിനാലാണ് പൊലീസ് അന്വേഷണം നടത്തിയത്. പൊലീസ് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഒരാളെയും സംരക്ഷിക്കില്ല. മാതൃകാപരമായ വകുപ്പ് തല നടപടികൾ ഉണ്ടാകും. ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.