മന്ത്രിയെ കിട്ടാൻ കോഴിക്കോടിന് രണ്ടര വർഷം കാത്തിരിക്കണം

Monday 18 May 2026 1:18 AM IST

മുസ്ലിം ലീഗിലെ പാറക്കൽ അബ്ദുള്ള രണ്ടാം ടേമിൽ മന്ത്രി

കോഴിക്കോട്: പതിമൂന്നിൽ പന്ത്രണ്ട് സീറ്റ് യു.ഡി.എഫിന് നൽകിയിട്ടും മന്ത്രിമാരെ കിട്ടാത്തതിൽ കോഴിക്കോട് ജില്ലയ്ക്ക് നിരാശ. പ്രതിഷേധം കനത്തപ്പോൾ രണ്ടര വർഷത്തിന് ശേഷം കുറ്റ്യാടിയിൽ നിന്ന് ജയിച്ച മുസ്ലിം ലീഗിലെ പാറക്കൽ അബ്ദുള്ളയ്ക്ക് മന്ത്രിസ്ഥാനം നൽകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. എങ്കിലും വലിയ പ്രതിഷേധത്തിലാണ് കോഴിക്കോട്ടെ യു.ഡി.എഫ് ക്യാമ്പ്.

ഏത് മുന്നണി അധികാരത്തിൽ വന്നാലും കോഴിക്കോടിന് മന്ത്രി സ്ഥാനമുണ്ടായിരുന്നു. രണ്ട് സീറ്റ് മാത്രമായിരുന്നപ്പോഴും എം.കെ.മുനീർ മന്ത്രിയായി. കഴിഞ്ഞ തവണ എൽ.ഡി.എഫ് സർക്കാരിൽ തുടക്കത്തിൽ മൂന്ന് മന്ത്രിമാരുണ്ടായിരുന്നു. പി.എ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ. ടേം വ്യവസ്ഥയിൽ രണ്ടര വർഷത്തിന് ശേഷം അഹമ്മദ് ദേവർകോവിൽ മാറിയെങ്കിലും രണ്ട് മന്ത്രിമാർ അവസാനം വരെ തുടർന്നു. അതും പ്രധാന വകുപ്പുകളിൽ. 11 സീറ്റുള്ളപ്പോഴാണ് കഴിഞ്ഞ തവണ കോഴിക്കോടിന് മൂന്ന് മന്ത്രിമാരെ കിട്ടിയത്. എന്നാൽ യു.ഡി.എഫിന് ഇത്തവണ 12 സീറ്റ് കിട്ടിയിട്ടും തുടക്കത്തിൽ ഒറ്റ മന്ത്രി പോലുമില്ല. മന്തിമാരാവുന്ന കെ.മുരളീധരനും ടി.സിദ്ദീഖും കെ.എം.ഷാജിയും കോഴിക്കോട്ട് താമസക്കാരാണെന്നതാണ് അൽപ്പം ആശ്വാസം.