എം.ടിക്ക് അതീവ ഗുരുതരം പ്രാർത്ഥനയോടെ കേരളം

Saturday 21 December 2024 12:17 AM IST

കോഴിക്കോട്: അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിയുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് വേണ്ടി പ്രാർത്ഥനയോടെ കേരളം. കഴിഞ്ഞ 15നാണ് എം.ടിയെ ശ്വാസകോശ തടസമടക്കം ആരോഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെ ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് ഹൃദയസ്തംഭനമുണ്ടായി. ഓക്സിജൻ മാസ്കിന്റെയും മറ്റും സഹായത്തോടെ ഐ.സി.യുവിലാണ്.

വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ സൂചിപ്പിച്ച കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് മുമ്പാകെ വിവരിച്ചു. സർക്കാരും സംവിധാനങ്ങളുമെല്ലാം എം.ടിയുടെ ജീവൻ രക്ഷിക്കാൻ ഒപ്പമുണ്ടെന്നും സാദ്ധ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഏറ്റവും ഒടുവിൽ ഇറക്കിയ മെ‍ഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. അതേസമയം,​ ഹൃദയ മിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. വിദഗ്ദ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

മന്ത്രി എ.കെ.ശശീന്ദ്രൻ, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള തുടങ്ങിയവർ ആശുപത്രിയിലെത്തി ഡോക്ടർമാരുമായും ബന്ധുക്കളുമായും സംസാരിച്ചു. കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ട്. എം.ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു.