തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ  സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; സർക്കാരിനും ദേവസ്വം ബോർഡുകൾക്കും നോട്ടീസ്

Tuesday 19 May 2026 5:30 PM IST

തൃശൂർ: മുണ്ടത്തിക്കോട് 17പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് പുര ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിൻ, തിരുവമ്പാടി എന്നീ ദേവസ്വം ബോർഡുകൾക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസയച്ചു. ജൂൺ 16നകം വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.

തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ടിനുള്ള സാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ ഏപ്രിൽ 21-ാം തീയതിയാണ് വൻ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉഗ്രശബ്‌ദം കിലോമീറ്ററുകൾക്കപ്പുറം വരെ കേട്ടു. വെടിക്കെട്ട് പുരയ്‌ക്ക് സമീപത്തെ പാടശേഖരത്തിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. 500 മീറ്റർ അകലെവരെ ശരീരഭാഗങ്ങൾ തെറിച്ചുവീണിരുന്നു. ദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.