തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ മുന്നിൽ ജനങ്ങൾ വരുന്നത് ദയയ്‌ക്ക് വേണ്ടിയല്ലെന്നും അവരോട് മാന്യമായി പെരുമാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്റെ 49ാം വാർഷികം എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ സർക്കാർ ഓഫീസിലെത്തുന്നത് അവകാശപ്പെട്ടത് നേടിയെടുക്കാനാണ്. അവരെ മാനിക്കണം. അവരോട് നന്നായി പെരുമാറണം. പരാതികൾക്ക് ഇടയാക്കരുത്. നിയമവും ചട്ടവും ലംഘിച്ച് ഒന്നും ചെയ്യരുത്. ചെയ്യുന്നില്ലെന്ന പരാതിയും വരരുത്. ന്യായമായി ചെയ്യേണ്ട കാര്യത്തിന് മടി വേണ്ട. നിഷേധാത്മക സമീപനമുള്ളവരുണ്ട്. സർക്കാരിൽ നിന്ന് നീതി ആഗ്രഹിച്ച് വരുന്നവർക്ക് ഉദ്യോഗസ്ഥരിലൂടെ വേണം അത് ലഭിക്കേണ്ടത്. നീതി നിഷേധിക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കരുത്തുറ്റ സംഘടനകൾ ഇന്ന് അനിവാര്യമാണ്. ഇത്തരം സംഘടനകളാണ് പുരോഗതിക്കും മാറ്റത്തിനും വഴിവച്ചത്. ജനങ്ങളിൽ ഒരു വിഭാഗം കടുത്ത ആശങ്കയിലാണ്. മനുഷ്യനെ മനുഷ്യനായി കാണാതെ മതപരമായ വേർതിരിവിന് ശ്രമിക്കുന്നതാണ് കാരണം. ന്യൂനപക്ഷങ്ങളെ അകറ്റി നിറുത്തുന്നത് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ഇന്ത്യയെ മത രാഷ്ട്രമാക്കാനാണ് ശ്രമം. അത് പരസ്യമായി പറയുന്ന ശക്തികളുണ്ട്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ചെറുക്കണം. രണ്ടും മതനിരപേക്ഷതയ്‌ക്ക് ഭീഷണിയാണ്. മതനിരപേക്ഷത തകരുമ്പോൾ രാജ്യത്തിനാണ് ആപത്ത്. കേരളത്തിൽ ഇത്തരം ആപത്ത് കുറവാണെങ്കിലും ഇവിടെ രണ്ട് വർഗീയ ശക്തികളുമുണ്ട്. ഇവിടെയും വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ട്. പക്ഷേ, കേരളം എന്നും മതനിരപേക്ഷതയിൽ ഊന്നിയാണ് നിന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് പി.ഹണി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.എൻ.അശോക് കുമാർ, സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |