തിരുവനന്തപുരം: അടിക്കടിയുള്ള രാഷ്ടീയ കൊലപാതകങ്ങളും അക്രമങ്ങളും പൊലീസ് സൃഷ്ടിക്കുന്ന വിവാദങ്ങളും സർക്കാരിനും ,ഇടതുമുന്നണിക്കും തലവേദനയാകുന്നു.
ആലപ്പുഴയിൽ പന്ത്രണ്ട് മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങൾ പൊലീസിന്റെ ഗുരുതരവീഴ്ചയായി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ സർക്കാരും ആഭ്യന്തരവകുപ്പും കൂടുതൽ പ്രതിരോധത്തിലായി.
പൊലീസ് നോക്കുകുത്തിയായതിനാലാണ് ഗുണ്ടകൾ യഥേഷ്ടം വിലസി കൊലപാതകംവരെ നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. ഗുണ്ടാപ്പകയിൽ തലസ്ഥാനത്ത് അടുത്തിടെ നടന്ന കൊലപാതകം അത് ശരിവയ്ക്കുന്നു. അതിലെ പ്രധാന പ്രതിയെ പിടി കൂടാൻ പോകുമ്പോഴായിരുന്നു കഴിഞ്ഞ ദിവസം വർക്കലയിൽ ഒരു പൊലീസുദ്യോഗസ്ഥൻ മുങ്ങിമരിച്ചത്.
പാലക്കാട്ട് പട്ടാപ്പകൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പകരമെന്നോണമാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്തിയതെന്ന് വ്യാഖ്യാനമുണ്ടായി. പകരത്തിന് പകരമെന്ന നിലയിൽ ബി.ജെ.പി നേതാവും കൊല്ലപ്പെട്ടു. പാലക്കാട് സംഭവത്തിന് ശേഷവും പൊലീസ് ജാഗ്രത കാട്ടാത്തതുകൊണ്ടാണ് അക്രമങ്ങൾ ആവർത്തിക്കുന്നതെന്ന് ബി.ജെ.പി പറയുന്നു. പൊലീസിനെതിരെ ബി.ജെ.പിയും എസ്.ഡി.പി.ഐയും ഒരുപോലെ രംഗത്തെത്തിയിരിക്കുകയാണ്. പിണറായി സർക്കാരിനെ പിരിച്ചുവിടണമെന്നാണ് ബി.ജെ.പി എം.പി സുബ്രഹ്മണ്യംസ്വാമി ആവശ്യപ്പെട്ടത്.ക്രമസമാധാനനില പൂർണമായി തകർന്നുവെന്ന് കുറ്റപ്പെടുത്തി യു.ഡി.എഫും സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ്.
മറുഭാഗത്ത്, പൊലീസും ആക്ഷേപങ്ങൾക്ക് ഇടവരുത്തുന്നു. എറണാകുളത്ത് മൊഫിയ പർവീൺ എന്ന നിയമവിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് പ്രക്ഷോഭം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തിയത് വിവാദമായി. പൊലീസിന് അത് പിൻവലിച്ച് തടിയൂരേണ്ടി വന്നു. മോൻസൻ മാവുങ്കൽ എന്ന പുരാവസ്തു തട്ടിപ്പുകാരന് ഒത്താശ ചെയ്തുകൊടുത്തതിന് മുൻ ഡി.ജി.പി അടക്കമുള്ള ഉന്നതർ വരെ ആരോപണനിഴലിലായത് വലിയ നാണക്കേടാണുണ്ടാക്കിയത്. ആറ്റിങ്ങലിൽ നിഷ്കളങ്കയായ ബാലികയെ മോഷ്ടാവാക്കി പരസ്യമായി അധിക്ഷേപിച്ച പൊലീസുകാരിക്കെതിരെ നടപടിയെടുക്കുന്നതിലുണ്ടായ വീഴ്ചയും പൊലീസിന് തലവേദനയായി. തുടക്കത്തിലേ പൊലീസുദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടി എടുത്തിരുന്നെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നുവെന്ന സംസാരം ഇടതു മുന്നണിയിലുണ്ട്. സി.പി.എമ്മിന്റെ ഏരിയാ സമ്മേളനങ്ങളിൽ പൊലീസിനെതിരെ രൂക്ഷവിമർശനമുയർന്നത് മുഖ്യമന്ത്രിയെയും പാർട്ടി നേതൃത്വത്തെയും പ്രതിരോധത്തിലാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |