കൊച്ചി: സംസ്കാരവും സത്യസന്ധതയും ഉത്തരവാദിത്വവുമുള്ള ആധുനിക പൊലീസിനെയാണ് സമൂഹത്തിന് ആവശ്യമെന്നും തെറ്റു ചെയ്യുന്ന പൊലീസുകാരെ സർക്കാർ സംരക്ഷിക്കില്ലെന്നു വന്നാൽ അവർ നേരെയാകുമെന്നും ഹൈക്കോടതി. കൊച്ചിയിൽ ചെരിപ്പു വ്യാപാരം നടത്തുന്ന ഡൽഹി സ്വദേശിനിയുടെ രണ്ട് പെൺമക്കളെ കാണാതായ സംഭവത്തിൽ അവരുടെ ആൺമക്കളെ പീഡനക്കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ് അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന വാർത്തയെത്തുടർന്ന് സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. വിജിലൻസ് ഡയറക്ടറെ കക്ഷി ചേർത്ത കോടതി, പ്രാഥമികാന്വേഷണം നടത്തി ഫെബ്രുവരി 11നകം മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു.
കൈക്കൂലി ചോദിച്ചെന്ന അമ്മയുടെ മൊഴിയല്ലാതെ മറ്റു തെളിവുകളില്ലെന്ന് അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ വാദിച്ചു. ഇത്തരം സംഭവങ്ങളിൽ സി.സി ടി.വി തെളിവുകൾ ഉണ്ടാവുമോയെന്ന് ചോദിച്ച സിംഗിൾ ബെഞ്ച് പരാതിക്കാരിയെ എന്തിന് അവിശ്വസിക്കണമെന്നും ആരാഞ്ഞു. ഇത്തരം സംഭവങ്ങൾക്കുനേരെ കണ്ണടയ്ക്കാനാവില്ല. പൊലീസിൽ ഭൂരിപക്ഷവും നല്ലവരാണ്. ചുരുക്കം ചിലരുടെ പ്രവൃത്തി അവർക്കും ചീത്തപ്പേരുണ്ടാക്കും. ഇത് പറഞ്ഞാൽ മാത്രം അവർ തിരുത്തില്ലെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു.
ചെലവിനത്തിൽ ഈടാക്കിയത് 17,000 രൂപ
കാണാതായ രണ്ട് പെൺകുട്ടികളെ പൊലീസ് ഡൽഹിയിൽ കണ്ടെത്തിയിരുന്നു. മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡൽഹി സ്വദേശിയെ അറസ്റ്റു ചെയ്തു. ഡൽഹിയിലേക്കുള്ള യാത്രാച്ചെലവും മറ്റും പരാതിക്കാരിയിൽ നിന്ന് പൊലീസ് ഈടാക്കി. സഹോദരന്മാരും തന്നെ പീഡിപ്പിച്ചെന്ന മൂത്ത പെൺകുട്ടിയുടെ മൊഴിയിൽ അവരെയും അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ആൺമക്കളെ പീഡനക്കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടത്. സംഭവം വാർത്തയായതോടെ ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിക്കാരിയിൽ നിന്ന് 17,000 രൂപ ചെലവിനത്തിൽ പൊലീസ് വാങ്ങിയെന്ന് പൊലീസ് കമ്മിഷണർ റിപ്പോർട്ട് നൽകി. കുറ്റക്കാർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടി സാദ്ധ്യമാണെന്ന് കേസിലെ അമിക്കസ് ക്യൂറി അഡ്വ. എസ്. രാജീവ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |