കൊച്ചി: വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും നടപ്പാത കയ്യേറിയതിനും രാഷ്ട്രീയ നേതാക്കൾ ഹൈക്കോടതിയിൽ ഹാജരായി. പൊലീസിന്റെ മാപ്പപേക്ഷയിലും സത്യവാങ്മൂലത്തിലും അതൃപ്തി പ്രകടിപ്പിച്ച കോടതി റോഡ് സ്‌റ്റേജ് കെട്ടാനുള്ള സ്ഥലമല്ലെന്ന് വ്യക്തമാക്കി. കേസ് അടുത്ത മാസം മൂന്നിന് വീണ്ടും പരിഗണിക്കും. അന്ന് നേതാക്കൾ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ച് സിപിഎം ഏരിയ സമ്മേളനം, സെക്രട്ടറിയേറ്റിന് മുന്നിൽ സിപിഐയുടെ ജോയിന്റ് കൗൺസിൽ സ്ഥാപിച്ച ഫ്ളക്സ്, കോർപ്പറേഷന് മുന്നിലെ കോൺഗ്രസ് സമരം തുടങ്ങിയവ നടപ്പാത, ഗതാഗത തടസപ്പെടുത്താൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എടുത്ത കോടതിയലക്ഷ്യ കേസിലാണ് നേതാക്കൾ ഹാജരായത്.
ഇന്ന് ഹാജരാകേണ്ടിയിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഈ മാസം 12ന് ഹാജരാകാൻ നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. സിപിഎം നേതാവും മുൻ സ്പീക്കറുമായ എം വിജയകുമാർ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി ജോയി, വി കെ പ്രശാന്ത്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി ജെ വിനോദ് എംഎൽഎ തുടങ്ങിയവരാണ് കോടതിയിൽ ഹാജരായത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |