തിരുവനന്തപുരം: സബ് ഇൻസ്‌പെക്‌ടർ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തുടങ്ങിയ പ്രധാന തസ്തികളടക്കമുള്ള ബിരുദതല പ്രാഥമിക പരീക്ഷ നടന്ന് മാസങ്ങളായിട്ടും മെയിൻ പരീക്ഷക്കുള്ള അർഹതാ പട്ടിക പ്രസിദ്ധീകരിക്കാതെ പി.എസ്.സി.
പല തവണ മാറ്റി വച്ച ശേഷം കഴിഞ്ഞ ഒക്ടോബർ 30, നവംബർ 13 തീയതികളിലാണ് രണ്ട് ഘട്ട പരീക്ഷ നടന്നത്. എന്നാൽ ഇതുവരെയും മൂല്യനിർണയം പൂർത്തിയായിട്ടില്ലെന്ന മറുപടിയാണ് പി.എസ്.സി ഓഫീസിൽ നിന്ന് ലഭിക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. നിരവധി ജീവനക്കാർ വിരമിച്ചെങ്കിലും പകരം നിയമനം നടത്താൻ പല തസ്തികളിലും റാങ്ക് ലിസ്റ്റുകൾ നിലവിലില്ലാത്ത സ്ഥിതിയാണ്.
2019 ഡിസംബറിലാണ് എസ്.ഐ, എക്സൈസ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ പ്രിസൺ ഓഫീസർ തുടങ്ങിയ തസ്‌തികളിലേക്ക് വിജ്ഞാപനം വന്നത്. 2020 മേയ്, ജൂൺ മാസങ്ങളിൽ പരീക്ഷയെന്നായിരുന്നു ആദ്യ അറിയിപ്പ്. കൊവിഡ് എത്തിയതോടെ പരീക്ഷകളെല്ലാം മാറ്റി വച്ചു. ഇതിനിടയിലാണ് പി.എസ്.സി രണ്ട് ഘട്ട പരീക്ഷകൾ കൊണ്ടു വന്നതും ആദ്യം നോട്ടിഫിക്കേഷൻ വന്ന ബിരുദ യോഗ്യതയുള്ള പരീക്ഷക്ക് പകരം ,പത്താം തരം പ്രാഥമിക പരീക്ഷകൾ നടത്തിയതും. പിന്നീട് 2021 മേയ് 22ന് പരീക്ഷ നടത്താൻ നിശ്ചയിച്ചെങ്കിലും കൊവിഡിന്റെ രണ്ടാം തരംഗം കാരണം മാറ്റി വച്ചു. ഇതിനിടയിൽ സെക്രട്ടറിയേറ്റ് /പി.എസ്.സി അസിസ്റ്റന്റ് തസ്‌തികകളും ബിരുദതല പ്രാഥമിക പരീക്ഷയിൽ ഉൾപ്പെടുത്തി. ഒടുവിൽ പരീക്ഷ നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും അർഹതാ പട്ടിക പ്രസിദ്ധീകരിക്കാനോ, മുഖ്യപരീക്ഷാതീയതി പ്രഖ്യാപിക്കാനോ പി.എസ്.സി
തയ്യാറാകുന്നില്ലെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |