തിരുവനന്തപുരം: യൂണിഫോം തസ്തികകളിലേക്കുള്ള റാങ്ക്‌ലിസ്റ്റിന്റെ കാലാവധി രണ്ടുവർഷമെങ്കിലുമാക്കണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യത്തിൽ നടപടിയെടുക്കാതെ അധികൃതർ.
സിവിൽ പൊലീസ് ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർ, ഫയർ ഫോഴ്സ് തുടങ്ങിയ റാങ്ക് പട്ടികകളുടെ കാലാവധി മൂന്നുവർഷമായിരുന്നതാണ് പിന്നീട് ഒരു വർഷമാക്കിയത്. സേനകളിൽ യുവരക്തം വേണമെന്ന ഉന്നതതല ശുപാർശയാണ് പരിഷ്കാരത്തിന് കാരണമായത്. 3 വർഷം സമയമെടുത്ത് തയ്യാറാക്കുന്ന റാങ്ക് പട്ടികയ്ക്ക് ഒരു വർഷം മാത്രം കാലാവധി നൽകുന്നത് പ്രായോഗികമല്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
പരിശീലനമുള്ള യൂണിഫോം സർവീസുകളിലേക്ക് ഒരു വർഷം കൊണ്ട് നിയമനങ്ങൾ നടത്താൻ ബുദ്ധിമുട്ടാണെന്നും പട്ടികകളുടെ കാലാവധി 2 വർഷമാക്കണമെന്നുമുള്ള പി.എസ്‍.സി ശുപാർശയും സർക്കാർ അംഗീകരിച്ചില്ല.
ഒരു യൂണിഫോം തസ്തികയുടെ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കാൻ ഏകദേശം ഒന്നേകാൽ കോടി രൂപയാണ് പി.എസ്‍.സി ചെലവഴിക്കുന്നത്. എന്നാൽ ഇതിൽ നിന്നു നടക്കുന്ന നിയമനങ്ങളാകട്ടെ, പരിമിതമാണ്. ഏറ്റവുമൊടുവിൽ റദ്ദായ സി.പി.ഒ റാങ്ക് ലിസ്റ്റിൽ നിന്ന് നടന്ന നിയമനം 4,453 മാത്രമാണ്. സമര പരമ്പരകൾ ശക്തമാകുന്നതിനാൽ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഏഴ് ബെറ്റാലിയനുകളിലായി 6647 പേരുടെ ലിസ്റ്റ് മാത്രമാണ് പ്രസിദ്ധീകരിച്ചത്.
എക്സൈസ് റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും ഒരു വർഷ കാലാവധി പിന്നിട്ടതോടെ ജോലി ലഭിക്കാത്തതിനാൽ 2020ൽ നെയ്യാറ്റിൻകര കാരക്കോണത്ത് അനു എന്ന ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. പിന്നീടുള്ള ഓരോ വർഷവും ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് യൂണിഫോം റാങ്ക്‌ലിസ്റ്റിന്റെ അവസാന ഘട്ടങ്ങളിൽ സമരവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തുന്നത്.
ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ
അവധിക്കാല പരിശീലനം വീണ്ടും
തിരുവനന്തപുരം: ഏഴു വർഷത്തിനുശേഷം ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ അവധിക്കാല പരിശീലനം പുനഃരാരംഭിക്കുന്നു. 14 ജില്ലാകേന്ദ്രങ്ങളിലായി മേയ് 20 മുതലാണ് നാലുദിവസം നീളുന്ന പരിശീലനം. ഒരു വിഷയത്തിൽ 40 പേരുള്ള ബാച്ചുകളിലായിട്ടാവും പരിശീലനം. 28,028 അദ്ധ്യാപകരാണ് ഉൾപ്പെടുന്നത്. ഹയർ സെക്കൻഡറി, വി.എച്ച്.എസ്‍.ഇ മേഖലയിലുള്ള പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രത്യേക പരിശീലനം സംഘടിപ്പിക്കും. ക്ലാസ് റൂം ടീച്ചിംഗിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും നിർമ്മിത ബുദ്ധിയുടെ ഉപയോഗം, നൂതന മൂല്യനിർണയസാദ്ധ്യതകൾ, മികച്ച ചോദ്യപേപ്പർ നിർമ്മാണശേഷി എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്. കൗമാര വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളുടെ ഉത്കണ്ഠ, വിഷാദം, പഠനപ്രശ്നങ്ങൾ, മയക്കുമരുന്ന് ഉപഭോഗ സാദ്ധ്യത എന്നിവ കൈകാര്യം ചെയ്യാൻ അദ്ധ്യാപകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും പരിശീലനത്തിനുണ്ട്. തിരുവനന്തപുരത്ത് നടന്ന ആശയ രൂപീകരണ ശില്പശാലയിൽ മന്ത്രി വി. ശിവൻകുട്ടി, വിദ്യാഭ്യാസവകുപ്പിലെ വിവിധ ഏജൻസി തലവന്മാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |