തൃശൂർ: കഴിഞ്ഞ രണ്ടു വർഷങ്ങളിൽ, കൊവിഡ് മൂലം കൊണ്ടാടാൻ കഴിയാതിരുന്ന തൃശൂർ പൂരത്തിന്റെ കൊടിയേറ്റം ഇക്കുറി പൂരപ്രേമികളുടെ പുത്തൻ ആഘോഷമായി. തിരുവമ്പാടിയിലും പാറമേക്കാവിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറി.
രാവിലെ 10 മണിയോടെ പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. പത്തേമുക്കാലോടെ തിരുവമ്പാടിയിലും കൊടിക്കൂറ പാറി. പാറമേക്കാവിൽ പാരമ്പര്യ അവകാശികൾ ഭൂമിപൂജ നടത്തിയശേഷം പൂജിച്ച കൊടിക്കൂറ പാണിയുടെ അകമ്പടിയിലാണ് കൊടിമരത്തിൽ ഉയർത്തിയത്. ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപ്പന്തലിലും മഞ്ഞപ്പട്ടിൽ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടി. പാറമേക്കാവ് പദ്മനാഭൻ തിടമ്പേറ്റി. അഞ്ച് ആനകൾ അണിനിരന്നു. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലായിരുന്നു പാണ്ടിമേളം.
തിരുവമ്പാടിയിൽ കൊടിയേറ്റിനുശേഷം വൈകിട്ട് ഭഗവതിയുടെ പൂരം പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. ഭഗവതി നായ്ക്കനാലിൽ എത്തിയപ്പോൾ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകൾ ഉയർന്നു. ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിദ്ധ്യം വ്യക്തമാക്കുന്ന മഞ്ഞയും നീലയും നിറത്തിലുള്ള കൊടികളാണ് ഉയർന്നത്. ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച ശേഷം നടുവിൽ മഠത്തിൽ ആറാട്ടും കഴിഞ്ഞാണ് ഭഗവതി തിരുവമ്പാടി ക്ഷേത്രത്തിൽ തിരിച്ചെത്തിയത്.
എട്ട് ഘടകക്ഷേത്രങ്ങളിൽ രണ്ടിടത്ത് രാവിലെയും ആറിടങ്ങളിൽ വൈകിട്ടുമായിരുന്നു കൊടിയേറിയത്. മേയ് 10നാണ് തൃശൂർ പൂരം. എട്ടിന് സാമ്പിൾ വെടിക്കെട്ടും ചമയപ്രദർശനവും. 11 ന് പുലർച്ചെ വെടിക്കെട്ടിനുശേഷം ഉച്ചയോടെ പൂരം വിടചൊല്ലിപ്പിരിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |