പ്രഖ്യാപനമെത്തി; പുതുപ്പള്ളിയിൽ ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷനായ ലിജിൻ ലാൽ ആണ് സ്ഥാനാർത്ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിലെ സ്ഥാനാർത്ഥിയായിരുന്നു. വാർത്താക്കുറിപ്പിലൂടെയാണ് പാർട്ടി ഇക്കാര്യം അറിയിച്ചത്.
യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ജില്ലയിൽ ബിജെപി നടത്തിയസന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. കയറ്റുമതി ബിസിനസ് ചെയ്യുകയാണ് ലിജിൻ.
ബിജെപി സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള മത്സരാർഥികളുടെ പൂർണ ചിത്രം തെളിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് സെപ്തംബർ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. സെപ്തംബർ എട്ടിനാണ് വോട്ടെണ്ണൽ.
ഉമ്മൻചാണ്ടി വയ്യാതെ കിടക്കുമ്പോൾ തന്നെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണം യുഡിഎഫ് ആരംഭിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് ആരോപിച്ചിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമർശം. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദങ്ങളിലും സുരേന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രിയും മകളും കരിമണൽ വ്യവസായത്തിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ ചോദ്യങ്ങൾ നേരിടാൻ പോലും സിപിഎം നേതൃത്വത്തിന് കഴിയുന്നില്ല. മുഖ്യമന്ത്രിയും മകളും ഉന്നതരായ കോൺഗ്രസ് നേതാക്കളും അടക്കം 96 കോടി രൂപ മാസപ്പടി വാങ്ങി. സംസ്ഥാനത്തെ അന്വേഷണ ഏജൻസികളൊന്നും തന്നെ ഇത് ചോദ്യം ചെയ്യാത്തത് നിയമവാഴ്ചയുടെ തകർച്ചയുടെ തെളിവാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.