തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി എക്‌സ്‌പ്രസിൽ തീപിടിത്തം

Sunday 17 May 2026 11:33 PM IST

 നാളെ മുടക്കമില്ല

ന്യൂഡൽഹി: തിരുവനന്തപുരം-ഡൽഹി രാജധാനി എക്സ് പ്രസിൽ തീപിടിത്തം. രാജസ്ഥാന് സമീപം കോട്ടയിൽ വച്ച് ഇന്നലെ പുലർച്ചെ 5.15നായിരുന്നു തീപിടിത്തം. ട്രെയിനിൽ നിന്ന് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഒഴിപ്പിച്ചു. ആർക്കും ആളപായമില്ല. അതേസമയം രാജധാനി എക്സ്പ്രസ്സ് നാളെ മുടക്കമില്ലാതെ സർവീസ് നടത്തും.

സമയക്രമത്തിൽ മാറ്രമില്ലെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ട്രെയിൻ രാജസ്ഥാൻ കോട്ട ഡിവിഷനിലെ നാഗ്‌ദയ്‌ക്കു സമീപമെത്തിയപ്പോഴാണ് പിൻവശത്തെ ഗാർഡ് കോച്ചിലും,​ എസി 3 ടയർ കോച്ചിലും തീകണ്ടത്. ടോയ്ലെറ്റിൽ ശുചിമുറിയിൽ പോകാനെത്തിയ യാത്രക്കാരൻ ഉടൻ മറ്റുയാത്രക്കാരെ വിവരമറിയിച്ചു. ഇതിനിടെ,​ കോച്ചുകളിൽ സജ്ജീകരിച്ചിരുന്ന സുരക്ഷാ സംവിധാനം ഉടനടി പ്രവർത്തിക്കുകയും,​ ട്രെയിൻ സ്വമേധയാ നിൽക്കുകയും ചെയ്‌തു. വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു. തീപിടിത്തമുണ്ടായ ബി1 കോച്ചിലെ മുഴുവൻ യാത്രക്കാ‌രും പുറത്തിറങ്ങി. 68ൽപ്പരം യാത്രക്കാരുണ്ടായിരുന്നു. ബി1കോച്ച് പൂർണമായും കത്തി നശിച്ചു. ബാഗേജുകളും കത്തി. 2കോച്ചുകളും ജീവനക്കാർ വേർപ്പെടുത്തി.

ട്രെയിനുകളിലെ തീപിടിത്തം തടയാൻ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ സംവിധാനങ്ങളുടെ ഓഡിറ്റുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെ ഡൽഹി ഹസ്രത്ത് നിസാമുദ്ദിൻ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട ട്രെയിൻ രാത്രി ഏഴേ കാലോടെയാണ് എത്തിയത്. സംഭവത്തിന് പിന്നാലെ റെയിൽവെ പൊലീസും ഉദ്യോഗസ്ഥരും അഗ്നിശമന സേനാവിഭാഗവും സ്ഥലത്തെത്തി. ലഗേജ് കത്തിനശിച്ചവർക്ക് നഷ്‌ടപരിഹാരം ഉറപ്പാക്കുന്നതിൽ അടക്കം ചർച്ച നടന്നു. യാത്രക്കാർക്ക് ഉറപ്പ് ലഭിച്ച ശേഷമാണ് ഉച്ചയ്‌ക്ക് 12ഓടെ യാത്ര പുറപ്പെടാനായത്. സംഭവത്തിൽ റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.