എം ടിയുടെ ആഗ്രഹം സഫലമാകും, രണ്ടാമൂഴം സിനിമയാകുന്നു, പ്രഖ്യാപനം രണ്ടുമാസത്തിനുള്ളിൽ
കോഴിക്കോട് : എം.ടിയുടെ പ്രശസ്തമായ നോവൽ രണ്ടാമൂഴം, മോഹൻലാലിനെ നായകനാക്കി സിനിമയാക്കാൻ സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ ശ്രമിച്ചതും ഒടുവിൽ എം.ടി കരാറിൽ നിന്ന് പിൻവാങ്ങിയതും മലയാള സിനിമാലോകത്ത് വൻചർച്ചാ വിഷയമായിരുന്നു. കരാറിൽ ഏർപ്പെട്ട ശേഷം നിർമ്മാണം നീണ്ടുപോയതിനെ തുടർന്നാണ് സംവിധായകനുമായുള്ള കരാറിൽ നിന്ന് നിയമനടപടികളിലൂടെ എം.ടി പിൻമാറിയത്. ഇപ്പോഴിതാ രണ്ടാമൂഴം വീണ്ടും സിനിമയാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എം,ടിയുടെ മകൾ അശ്വതി വി.നായർ. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ( കെ.എൽ.എഫ് ) 'മനോരഥങ്ങൾ എം.ടിയുടെ ദൃശ്യാഖനങ്ങളിലൂടെ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അശ്വതി. രണ്ടാമൂഴം സിനിമയാകുമെന്നും മാർച്ചിന് മുൻപ് പ്രഖ്യാപനമുണ്ടാകുമെന്നും അശ്വതി വ്യക്തമാക്കി. പ്രഖ്യാപനം കഴിഞ്ഞ് ഒന്നര വർഷത്തോളം പ്രീപ്രൊഡക്ഷൻ ജോലിയുണ്ടെന്നും അവർ അറിയിച്ചു.
സിനിമയ്‌ക്കാവശ്യമായ എല്ലാ വസ്തുക്കളെകുറിച്ചും എം.ടി നേരത്തെ തന്നെ എഴുതി വച്ചിട്ടുണ്ടെന്നും അത് ഒരു സംവിധായകനെ സംബന്ധിച്ച് വലിയ കാര്യമാണ്. രണ്ടാമൂഴം സിനിമയായി കാണാൻ എം.ടി ഒരുപാട് ആഗ്രഹിച്ചിരുന്നു. അത് നടക്കുമെന്ന് തന്നെയാണ് വിശ്വാസം, രണ്ടാമൂഴം സിനിമയാക്കാൻ അദ്ദേഹം എഴുതിവച്ച കുറച്ച് സ്ക്രിപ്ട് ഇപ്പോഴുമുണ്ട്. മഞ്ഞ് നോവൽ സിനിമയാക്കാനും കുറേപേർ സമീപിച്ചിരുന്നു. ചില പുസ്തകം വായിച്ചിട്ട് അതിലൊരു സിനിമാറ്റിക് മെറ്റീരിയലുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നെന്നും അശ്വതി കൂട്ടിച്ചേർത്തു.