തിരുവനന്തപുരം : നല്ല ഭക്ഷണം കഴിക്കാൻ എത്തുന്നവരെ പഴകിയതും ചീഞ്ഞതുമായ ഭക്ഷണം നൽകി ആരോഗ്യം നശിപ്പിക്കുകയും ഭക്ഷ്യ വിഷബാധയിലൂടെ മരണത്തിൽ വരെ എത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുന്നു. ചെറുവത്തൂരിലെ ഷെവർമ മരണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ആറ് ദിവസത്തിനിടെ 142 കടകളാണ് പൂട്ടിച്ചത്.
പഴകിയ ഭഷണ സാധനങ്ങൾ സൂക്ഷിച്ചവയും വൃത്തിയില്ലാത്തവയുമാണ് അടച്ചത്. പൂട്ടിയ 142 സ്ഥാപനങ്ങളും നാടിന് ആപത്താണെന്ന് ബോദ്ധ്യപ്പെട്ടാണ് നടപടി. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പെയിനിന്റെ ഭാഗമായാണ് പരിശോധന.
മീനിലെയും ശർക്കരയിലെയും മായം കണ്ടെത്താനുള്ള പരിശോധനയും പുരോഗമിക്കുകയാണ്. രണ്ടാഴ്ചക്കിടെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. 4010 പരിശോധനകളിൽ 2014 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
ശർക്കരയിൽ മായം കണ്ടെത്താൻ 458 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയ്‌ക്ക് ശർക്കരയുടെ അഞ്ച് സാമ്പിൾ ശേഖരിച്ചു. ആറ് പേർക്ക് നോട്ടീസ് നൽകി.
1132 പരിശോധന, 466 നോട്ടീസ്
ഇന്നലെ 349 സ്ഥാപനങ്ങളിൽ പരിശോധന
32 എണ്ണം പൂട്ടിച്ചു
22 കിലോഗ്രാം മാംസം നശിപ്പിച്ചു.
119 സ്ഥാപനങ്ങൾക്ക് നോട്ടീസ്
32 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു
ആറ് ദിവസത്തിൽ 1132 പരിശോധന
162 കിലോഗ്രാം മാംസം നശിപ്പിച്ചു.
466 സ്ഥാപനങ്ങൾക്ക് നോട്ടീസ്
125 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു
ദേവനന്ദയുടെ ജീവനെടുത്തത് ഷിഗെല്ല തന്നെ
തിരുവനന്തപുരം : ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനിയായ ദേവനന്ദ മരിച്ചതിന് കാരണമായത് സാൽമണെല്ല, ഷിഗെല്ല ബാക്ടീരിയകളാണെന്ന് സ്ഥിരീകരിച്ചു. ഷവർമ്മ സാമ്പിളിന്റെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് സ്ഥിരീകരണമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഷവർമ്മയിൽ രോഗകാരികളായ സാൽമണെല്ലയുടെയും ഷിഗെല്ലയുടെയും സാന്നിദ്ധ്യവും കുരുമുളക് പൊടിയിൽ സാൽമണെല്ലയുടെ സാന്നിദ്ധ്യവും കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂർ പെരളം സ്വദേശി 16വയസുകാരി ദേവനന്ദ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |