വിഴിഞ്ഞം: കരിക്ക് ഇടുമ്പോൾ ഇരുമ്പു തോട്ടി 11 കെ.വി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് അച്ഛനും രക്ഷിക്കാനെത്തിയ മകനും മരിച്ചു.
ചൊവ്വര സോമതീരം റോഡിൽ പുതുവൽ പുത്തൻ വീട്ടിൽ അപ്പുക്കുട്ടൻ (65) മകൻ റെനിൽ (36) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് ദുരന്തം .രോഗിയായി കിടപ്പിലായ ഭാര്യ സരസമ്മക്ക് വേണ്ടി കരിക്ക് ഇടാനാണ് അപ്പുക്കുട്ടൻ വീടിന് മുന്നിലെ കടയുടെ ടെറസിൽ കയറിയത്. കരിക്കിട്ടതിന് പിന്നാലെ ഇരുമ്പു തോട്ടി 11 കെ.വി ലൈനിൽ തട്ടുകയായിരുന്നു. ഇതോടെ അപ്പുക്കുട്ടന് ഷോക്കറ്റു. മക്കളാരും വീട്ടിൽ ഉണ്ടായിരുന്നില്ല. പുറത്തു പോയ ഇളയ മകൻ റെനിൽ എത്തുമ്പോൾ ടെറസിൽ പുക കണ്ട് മുകളിലേക്ക് ഓടിപ്പോയതായി സമീപ വാസികൾ പൊലീസിനോട് പറഞ്ഞു. അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ലൈനിൽ കുരുങ്ങിക്കിടന്ന തോട്ടിയിൽ നിന്ന് റെനിലിനും ഷോക്കേറ്റെന്നാണ് കരുതുന്നത്. അപ്പുക്കുട്ടന്റെ ഒരു കൈപ്പത്തി കത്തിക്കരിഞ്ഞ് ദൂരേക്ക് തെറിച്ചു. റെനിലിന്റെ ഇടതു കാൽ മുട്ടിന് താഴെ വരെ കത്തി. ടെറസിൽ നിന്ന് വിളികേട്ട് പരിസരവാസികൾ ഓടി എത്തുമ്പോഴും തീയും പുകയും അടങ്ങിയിരുന്നില്ല. പൊലീസിനെ അറിയിച്ചതനുസരിച്ച് ഫയർ ഫോഴ്സും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവർത്തകർ അവിടേക്ക് ചെന്നത്.
റെജി, വിജി എന്നിവരാണ് അപ്പുക്കുട്ടന്റെ മറ്റു മക്കൾ.മരുമകൻ: പ്രദീപ്. നേരത്തെ ചുമട്ടുതൊഴിലാളിയായിരുന്നു അപ്പുക്കുട്ടൻ. റെനിൽ ഗ്യാസ് ഏജൻസിയിലെ ഡ്രൈവർ ആയിരുന്നു. റെനിലും മൂത്ത സഹോദരൻ റെജിയും അവിവാഹിതരാണ്.
ഇരുവരുടെയും മൃതദേഹങ്ങൾ
പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക്
കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |