എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം, 68,604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്
തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എൽസി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
എസ്‌എസ്‌എൽസി റെഗുലർ വിഭാഗത്തിൽ 4,19,128 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷയെഴുതിയത്. ഇതിൽ4,17,864 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99. 70 ആണ് ഇത്തവണത്തെ വിജയ ശതമാനം. 99.26 ശതമാനമായിരുന്നു കഴിഞ്ഞ തവണ. 0.44 ശതമാനം വർദ്ധനയുണ്ടായി. 68,694 വിദ്യാർത്ഥികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. കഴിഞ്ഞ തവണ 44,363 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് കിട്ടിയത് മലപ്പുറം ജില്ലയിലാണ്. 4,856പേർക്കാണ് ഇവിടെ ഫുൾ എ പ്ലസ് കിട്ടിയത്. 2581 സ്കൂളുകൾ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷത്തേക്കാൾ 447 സ്കൂളുകൾ കൂടി.
വിജയശതമാനം കൂടിയ റവന്യൂ ജില്ല – കണ്ണൂർ( 99.94). വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട് ( 98.41). വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല– പാല, മൂവാറ്റുപുഴ (100). വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല– വയനാട് (98.41). 66.67 ആണ് എസ്എസ്എൽസി പ്രൈവറ്റ് വിജയ ശതമാനം .
ടിഎച്ച്‌എസ്‌എൽസിയിൽ 2914 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 2913പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 99.9 ആണ് വിജയശതമാനം. 288പേർ ഫുൾ എ പ്ലസ് നേടി.
ഫലം വൈകിട്ട് നാലു മുതൽ PRD LIVE മൊബൈൽ ആപ്പിലും www.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://results.kite.kerala.gov.in, https://sslcexam.kerala.gov.in എന്നീ സൈറ്റുകളിലും ലഭിക്കും.
ജൂൺ ഏഴ് മുതൽ 14 വരെയാണ് സേ പരീക്ഷ. പ്ലസ് വൺ ക്ലാസുകൾ ജൂലായ് അഞ്ച് മുതൽ ആരംഭിക്കും. സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യം നൽകിത്തുടങ്ങും.