തിരുവനന്തപുരം: ബിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാ മാതാവെന്ന പത്രാസില്ലാതെ സാധാരണക്കാരിൽ ഒരാളായി സുധാമൂർത്തി ആറ്റുകാൽ ദേവീസന്നിധിയിൽ പൊങ്കാലയിട്ടു. പ്രളയ ദുരിതാശ്വാസ ഫണ്ടുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ 2019ൽ വന്നപ്പോഴാണ് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണും എഴുത്തുകാരിയുമായ സുധാമൂർത്തി ആറ്റുകാൽ പൊങ്കാലയെ കുറിച്ച് അറിഞ്ഞത്. അന്നത്തെ ആഗ്രഹം ഇന്നലെ സഫലമായി.
ആറ്റുകാൽ ക്ഷേത്ര പരിസരത്തെ ചട്ടമ്പി സ്വാമി മന്ദിരത്തിനു സമീപത്തായി കന്നിപ്പൊങ്കാലയർപ്പിച്ചു. പാലക്കാട് സ്വദേശിയായ ലീന ഗോപകുമാറിനൊപ്പമാണ് എത്തിയത്.
ലക്ഷക്കണക്കിന് സ്ത്രീകൾ വലിപ്പച്ചെറുപ്പമില്ലാതെ, നിലത്തിരുന്ന് പൊങ്കാല അർപ്പിക്കുന്നത് വലിയ വിസ്മയത്തോടെയാണ് സുധാമൂർത്തി വീക്ഷിച്ചത്.
സഹായിക്കാൻ പരസ്പരം മത്സരിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. ഇത്രയും സ്ത്രീകൾ ഒത്തുകൂടുന്നത് അദ്ഭുതകരമാണ്. ചുവന്ന അരിയും ശർക്കരയും നെയ്യും ചേർത്തായിരുന്നു പൊങ്കാല അർപ്പിച്ചത്. പാചകം ചെയ്യേണ്ട വിധം മറ്റുള്ളവർ പറഞ്ഞുതന്നു. പുകയിൽ കണ്ണ് നീറിയെങ്കിലും നിമിഷങ്ങൾകൊണ്ട് ബുദ്ധിമുട്ടുകളൊക്കെ മറന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായി?
മരുമകനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിനും കുടുംബത്തിനും വേണ്ടിയാണോ പൊങ്കാലയെന്ന ചോദ്യത്തിന്, എനിക്ക് എന്റെ വിശ്വാസവും അവർക്ക് അവരുടെ വിശ്വാസവുമാണെന്നായിരുന്നു മറുപടി.
ഏതെങ്കിലും പ്രത്യേക പ്രാർത്ഥനയോടെയല്ല പൊങ്കാലയിട്ടത്. ഈ ഒരു നിമിഷത്തിൽ പങ്കുചേരാനാവുകയെന്നതാണ് പ്രധാനം.
സുധയുടെ മകൾ അഷിത മൂർത്തിയുടെ ഭർത്താവാണ് ഋഷി സുനക്.
ആറ്റുകാലമ്മ കനിഞ്ഞാൽ അടുത്ത വർഷവും വരുമെന്ന് പറഞ്ഞാണ് ദേവീസന്നിധിയിൽ നിന്ന് അവർ പൊങ്കാലയുമായി മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |