പറവൂർ: യുവദമ്പതികളെയും നാല് വയസുള്ള മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മിൽസ് റോഡിൽ വട്ടപ്പറമ്പുവീട്ടിൽ പരേതനായ മുരളീധരന്റെയും ലതയുടെയും മകൻ വി.എം. സുനിൽ (38), ഭാര്യ കൃഷ്ണേന്ദു (31), മകൻ ആരവ് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങിമരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
ഫാനിൽ തൂങ്ങിയ നിലയിലാണ് ഡൈനിംഗ് ഹാളിൽ സുനിലിന്റെയും ബെഡ്റൂമിൽ കൃഷ്ണേന്ദുവിന്റെയും മൃതദേഹങ്ങൾ കണ്ടത്. ആരവ് കൃഷ്ണ കട്ടിലിൽ മരിച്ചുകിടക്കുകയായിരുന്നു. ഇന്ന് സുനിൽ വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം.
രണ്ടുദിവസം മുമ്പ് ദമ്പതികൾ ഭാര്യയുടെ പച്ചാളത്തുള്ള വീട്ടിലേക്ക് പോയപ്പോൾ അമ്മയെ ചെറിയപല്ലംതുരുത്തിലെ തറവാട് വീട്ടിലാക്കിയിരുന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് തിരിച്ചെത്തിയത്. ഇന്നലെ കൂട്ടിക്കൊണ്ടുവരാനെത്തുമെന്ന് രാത്രിതന്നെ സുനിൽ അമ്മയെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അമ്മ ഇരുവരെയും വിളിച്ചിട്ടും ഫോണെടുത്തില്ല. അമ്മാവനും നടനുമായ കെ.പി.എ.സി സജീവ് വൈകിട്ട് നാലരയോടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മുൻവാതിൽ കുറ്റിയിട്ടിരുന്നില്ല.
അബുദാബിയിൽ ഫയർ ആൻഡ് സേഫ്റ്റി ഫ്രാഞ്ചൈസി സ്ഥാപനം നടത്തുന്ന സുനിൽ നാലുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഓണം കഴിഞ്ഞ് ഉടൻ മടങ്ങാൻ ശ്രമിച്ചെങ്കിലും ശനിയാഴ്ച വൈകിട്ട് പോകാനുള്ള ടിക്കറ്റാണ് ലഭിച്ചത്.
സാമ്പത്തികമായും കുടുംബപരമായും ഇവർക്കു മറ്റു പ്രശ്നങ്ങളില്ലെന്നാണ് സൂചന. കുട്ടിയുടെ കഴുത്തിൽ കരിവാളിച്ച പാടുകളുണ്ട്. വിരലടയാള വിദഗ്ദ്ധരും ഫൊറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടം നടത്തും. വിദേശത്തുള്ള ഏക സഹോദരൻ മിഥുൻ ഇന്ന് രാവിലെ നാട്ടിലെത്തും.
പരിഭ്രമം മാറാതെ ...
അനന്തരവന്റെയും ഭാര്യയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾകണ്ട ആഘാതത്തിൽനിന്ന് കെ.പി.എ.സി സജീവ് മോചിതനായിട്ടില്ല. സുനിലിന്റെ മാതാവ് ലതയുടെ സഹോദരനാണ് ഇദ്ദേഹം. ലത പലവട്ടം വിളിച്ചിട്ട് ഫോണെടുക്കാത്തതിനെത്തുടർന്ന് അന്വേഷിച്ചെത്തിയതാണ് ഇദ്ദേഹം. കാർ പുറത്ത് കിടക്കുന്നതിനാൽ കുടുംബം ഉള്ളിലുണ്ടാകുമെന്ന് കരുതിയാണ് മുൻവാതിൽ തള്ളിത്തുറന്നത് അകത്തുകയറിയത്. മൃതദേഹങ്ങൾ കണ്ട ഉടനെ അടുത്തുള്ള ബന്ധുവീട്ടിൽപ്പോയി മറ്റുള്ളവരെ കൂട്ടിക്കൊണ്ടുവന്നു. കുഞ്ഞ് കട്ടിലിൽ കിടക്കുന്നത് കണ്ട് ഉണർത്താൻ നോക്കിയപ്പോഴാണ് മരിച്ചെന്ന് അറിഞ്ഞത്. എ.സി പ്രവർത്തിച്ചിരുന്നു. അടുത്തുള്ള വീടുകൾ ബന്ധുക്കളുടേതാണ്. രാത്രിയിൽ ഇവർ മടങ്ങിവന്ന വിവരം ബന്ധുക്കൾ അറിഞ്ഞിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഇവർക്കില്ല. വിദേശത്തുനിന്നും വന്നശേഷം വഴിക്കുളങ്ങരയിൽ വീടുവെയ്ക്കാൻ നാല് സെന്റ് ഭൂമി സുനിൽ വാങ്ങിയിരുന്നു. ഞായറാഴ്ച രാത്രിയിൽ എത്തുമെന്ന് വിദേശത്തുള്ള സുഹൃത്തുക്കളോടും സുനിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |