തൃശൂർ : യു.എ.ഇയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസത്തിനുശേഷം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി.
തൃശൂർ പുന്നയൂർക്കുളം കാരക്കാട് വള്ളിക്കാട്ടു പറമ്പിൽ സുരേഷ് കുമാറാണ് (59) ദുബായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ബിൽ തുകയായ നാലു ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കിയുണ്ടായിരുന്നു. തുക അടയ്ക്കാതെ മൃതദേഹം വിട്ടുതരില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി. പ്രവാസി സാമൂഹികപ്രവർത്തകർ ഇടപെട്ടതോടെ തുക അടയ്ക്കാതെ മൃതദേഹം വിട്ടു നൽകാൻ അധികൃതർ തയ്യാറായി. ആശുപത്രി തന്നെ തങ്ങളുടെ ചാരിറ്റി ഫണ്ടിൽ നിന്ന് തുകയെടുത്താണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം വേഗത്തിലാക്കിയത്. പനി ബാധിച്ച സുരേഷ് ഏപ്രിൽ അഞ്ചിനാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ന്യൂമോണിയ സ്ഥിരീകരിച്ചതിന് പിന്നാലെ തീവ്രപരിചരണ വിഭാഗത്തിലാക്കി. ദിവസങ്ങളോളം വെന്റിലേറ്ററിൽ തുടർന്ന സുരേഷ് കുമാർ 14 ദിവസം മുമ്പാണ് മരിച്ചത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
ചിത്രമെടുക്കാൻ ശ്രമിച്ച പ്രാദേശിക
നേതാവിനെ തല്ലി ശിവകുമാർ
ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തോളിൽ കൈയിടാൻ ശ്രമിച്ച പ്രാദേശിക നേതാവിനെ തല്ലി കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. പ്രചാരണ വേദിയിലേക്ക് കാറിൽ നിന്നിറങ്ങി നടന്നുപോകുന്നതിനിടെ പ്രവർത്തകൻ ഡി.കെ. ശിവകുമാറിന്റെ തോളിൽ കൈവച്ച് ഇരുവരുടെയും ചിത്രമെടുക്കാൻ കൂടെയുണ്ടായിരുന്നയാളോട് ആവശ്യപ്പെടുകയായിരുന്നു. ഹാവേരിയിലെ സവനൂരിൽശനിയാഴ്ച രാത്രിയാണ് സംഭവം. വീഡിയോ വ്യാപകമായി പ്രചരിച്ചു. മുനിസിപ്പൽ മെമ്പർ അല്ലാവുദ്ദീൻ മണിയാർ എന്നയാൾക്കാണ് അടി കിട്ടിയത്.
രാജസ്ഥാനിൽ വാഹനാപകടം;
6 പേർക്ക് ദാരുണാന്ത്യം
ജയ്പൂർ: രാജസ്ഥാനിലെ സവായ് മധോപൂരിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു. കുടുംബം സഞ്ചരിച്ച കാർ ഡൽഹി എക്സ്പ്രസ് വേയിലെ ബനാസ് നദി പാലത്തിനടുത്ത് വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. കുടുംബം സവായ് മധോപൂരിലെ ക്ഷേത്രദർശനത്തിന് പോകവെയായിരുന്നു അപകടം. ഇടിച്ച വാഹനത്തിനായി തെരച്ചിൽ നടക്കുന്നതായും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |