ദുബായ്: ഒരു സാധനമോ സേവനമോ നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിനെക്കുറിച്ച് ഗൂഗിളിലും സോഷ്യൽ മീഡിയയിലും റിവ്യു പങ്കുവയ്ക്കുന്നത് ഇന്നത്തെക്കാലത്ത് പതിവാണ്. മാത്രമല്ല, ഇത്തരം റിവ്യൂകൾ പരിശോധിച്ചതിന് ശേഷം മാത്രമാണ് ചിലർ ആ സ്ഥാപനത്തിന്റെ സേവനങ്ങൾ തേടുന്നത്. എന്നാൽ ഇങ്ങനെ റിവ്യു പങ്കുവയ്ക്കുന്നത് നിയമക്കുരുക്കിലേക്ക് നിങ്ങളെ തള്ളിവിട്ടാലോ?. അടുത്തിടെ യുഎഇയിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരമാണ് അറബ് മാദ്ധ്യമങ്ങൾ പുറത്തുവിടുന്നത്. യുഎഇയിലെ, ബിസിനസ്സുകൾ അവരുടെ പ്രശസ്തി സംരക്ഷിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തുന്നതിനാലാണ് ഇത്തരം നിയമ പോരാട്ടങ്ങൾ നടത്തുന്നത്.
കഴിഞ്ഞ വർഷം ദുബായിൽ ഒരു സ്ത്രീ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തി ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചതിന് കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു. ഒരു ആശുപത്രിയെക്കുറിച്ച് യുവതി പങ്കുവച്ച വീഡിയോയാണ് കേസിന് കാരണമായത്. ദുബായിലെ ആ ആശുപത്രിയുടെ സേവനം ഏറ്റവും മോശമാണെന്നും അവിടെയുള്ള ഡോക്ടർമാർക്ക് ജോലി അറിയില്ലെന്നുമാണ് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞത്. സംഭവത്തിന് പിന്നാലെ സൈബർ കുറ്റകൃത്യ നിയമങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തിയതിന് ശേഷം യുവതിയോട് വീഡിയോ നീക്കം ചെയ്യാനും പിഴ അടക്കാനും പൊലീസ് നിർദ്ദേശിച്ചു.
2020ലും സമാനമായ സംഭവം യുഎഇയിൽ നടന്നിരുന്നു. ഗൂഗിളിലും ഇൻസ്റ്റഗ്രാമിലും ഒരു മെഡിക്കൽ സെന്ററിനെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിന് പബ്ലിക് പ്രോസിക്യൂഷൻ ഒരു സ്ത്രീയെ ശിക്ഷിച്ചിരുന്നു. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറം മോശം സർവീസാണ് ആശുപത്രിയിൽ നിന്ന് ലഭിച്ചതെന്നും ഗൂഗിളിലെ പോസിറ്റീവ് റിവ്യൂ എല്ലാം വ്യാജമാണെന്നും യുവതി ആരോപിച്ചു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ യുവതിക്ക് കോടതി 5000 ദിർഹം (1,13,693 രൂപ) പിഴ ചുമത്തി. പിന്നാലെ യുവതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടി. അപ്പീലിൽ, സംഭവത്തിൽ ഉപയോഗിച്ച പദപ്രയോഗങ്ങൾ അപകീർത്തികരമായ കുറ്റമായി കണക്കാക്കി കോടതി കുറ്റം ശരിവയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ അടക്കം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഒരു സ്ഥാപനത്തിന് എതിരെ അപകീർത്തിപരമായ പരാമർശം സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ നിയമക്കുരുക്കിലേക്ക് ചെന്നുപെടാനുള്ള സാദ്ധ്യതകൾ ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |