ആലപ്പുഴ: ഗവർണർക്കെതിരായ വിമർശനത്തിൽ സർക്കാരിന് അനുകൂലമായ സമീപനം പ്രതിപക്ഷം സ്വീകരിച്ചെന്ന പ്രചാരണം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ വി.സിയുടെ പുനർനിയമനത്തിന് ഗവർണർ ആദ്യം കൂട്ടുനിന്നു. പിന്നീട് നിയമനം തെറ്റാണെന്ന് പറഞ്ഞു. വി.സി രാജിവയ്ക്കാനാണ് ആവശ്യപ്പെടേണ്ടിയിരുന്നത്. രാജിവച്ചില്ലെങ്കിൽ പുറത്താക്കണം. ഇതു രണ്ടും ചെയ്യാതെ ചാൻസലർ പദവി ഒഴിയുകയാണെന്ന നിലപാട് നിയമവിരുദ്ധമാണെന്നാണ് പറഞ്ഞത്. അത് സർക്കാരിനെ സഹായിക്കാനാണെന്ന് പറയാൻ ബി.ജെ.പി നേതാക്കൾക്കേ സാധിക്കൂ. കേരളത്തിലെ ബി.ജെ.പിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം കൊടുത്തവരാണ് വി. മുരളീധരനും കെ. സുരേന്ദ്രനും. പകൽ പിണറായി വിരോധം പറയുകയും രാത്രി കേസുകൾ ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നയാളുമാണ് വി. മുരളീധരൻ.
ഗവർണർ വിഷയത്തിൽ കോൺഗ്രസിൽ രണ്ടഭിപ്രായമില്ല. ഉന്നതവിദ്യാഭ്യാസമന്ത്രി നിയമവിരുദ്ധമായി പ്രവർത്തിച്ചെന്നും ഗവർണർ അതിന് കൂട്ടുനിന്നെന്നുമാണ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അദ്ധ്യക്ഷനും താനും പറഞ്ഞതെന്നും സതീശൻ പറഞ്ഞു.
സിൽവർ ലൈൻ : ചർച്ച ചെയ്യേണ്ടത് നിയമസഭയിൽ
സിൽവർലൈനുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചർച്ചയ്ക്ക് തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ഇപ്പോൾ പൗരപ്രമുഖരെ കാണാൻ നടക്കുകയാണ്. വരേണ്യ വർഗക്കാരുമായി മാത്രം സംസാരിക്കാൻ ഇറങ്ങിയിരിക്കുന്നത് പദ്ധതിയെക്കുറിച്ചുള്ള ദുരൂഹത വർദ്ധിപ്പിക്കുന്നു. ഡി.പി.ആർ പുറത്തിറക്കാതെ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോയാൽ എതിർക്കും. ജനങ്ങൾക്ക് മുന്നിലാണ് മുഖ്യമന്ത്രി പദ്ധതി വിശദീകരിക്കേണ്ടത്. സിൽവർ ലൈനുമായി ബന്ധപ്പെട്ട ആറു ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്നും വി.ഡി. സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |