കൽപ്പറ്റ: രാഹുൽ ഗാന്ധിയെ വയനാട്ടിൽ നിന്ന് തുരത്തണമെന്നത് മോദി സർക്കാരിന്റെ അജൻഡയാണെന്നും സംഘപരിവാറിന്റെ ക്വട്ടേഷൻ സി.പി.എം ഏറ്റെടുത്തെന്നും വി.ഡി സതീശൻ പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച രാഹുൽ ഗാന്ധിയുടെ വയനാട്ടെ ഒാഫീസ് സന്ദർശിച്ച ശേഷം കൽപ്പറ്റ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസ് ആക്രമണത്തിന് നേതൃത്വം നൽകിയത് ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗമാണ്. ബഫർസോണും എസ്.എഫ്.ഐയും തമ്മിൽ എന്ത് ബന്ധമാണുള്ളത്. ഇത് സംബന്ധിച്ച് ജൂൺ 8ന് രാഹുൽഗാന്ധി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. സോണിലെ പ്രാദേശികമായ മാറ്റങ്ങൾ സംസ്ഥാന സർക്കാർ നിർദ്ദേശിക്കണമെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു കത്ത്. എന്നാൽ മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനെ സി.പി.എം ജില്ലാ സെക്രട്ടറി ആക്ഷേപിച്ചു. ബഫർസോണിലെ യഥാർത്ഥ വില്ലൻ പിണറായി വിജയനാണ്. വനത്തിന്റെയും വന്യജീവി സങ്കേതത്തിന്റെയും ഒരു കിലോമീറ്റർ ദൂരം ബഫർ സോണായി പ്രഖ്യാപിക്കാമെന്ന് പിണറായി അദ്ധ്യക്ഷനായ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് രാഹുലിന്റെ ഓഫീസിൽ ആക്രമണം നടന്നത്. കൃത്യമായ ആസൂത്രണത്തോടെയുള്ള ആക്രമണത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു. ഡി.വൈ.എഫ്.ഐയുടെ ലഹരി വിരുദ്ധ കമ്മിറ്റിയുടെ ജില്ലാ കോ ഓർഡിനേറ്ററെ അടുത്തിടെ അമിതമായി മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയിരുന്നു. കൊച്ചിയിലെ ഏറ്റവും വലിയ ക്രിമിനലാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. എം.ജി സർവകലാശാലയിൽ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ചവിട്ടി നിലത്തിട്ടതും ഇയാളാണ്.
പത്രസമ്മേളനത്തിൽ ക്ഷുഭിതനായി
രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ചുമരിൽ ഉറപ്പിച്ച ഗാന്ധി ചിത്രം നിലത്തുവീണത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ച ദേശാഭിമാനി ലേഖകനോട് പ്രതിപക്ഷ നേതാവ് ക്ഷുഭിതനായി. അക്രമം നടന്നതിനു തൊട്ടുപിന്നാലെ മാദ്ധ്യമങ്ങളിൽ വന്ന ചിത്രത്തിൽ ഗാന്ധിജിയുടെ പടം ചുമരിൽത്തന്നെ കാണാമായിരുന്നെന്നും പിന്നീടാണ് ഗാന്ധിജിയുടെ ചിത്രം നിലത്തുവീണു കിടക്കുന്ന ദൃശ്യങ്ങൾ വന്നതെന്നും ലേഖകൻ പറഞ്ഞതോടെയാണ് പ്രതിപക്ഷ നേതാവ് രോഷാകുലനായത്. വൈകാരികമായ പ്രശ്നത്തിൽ ഇത്തരത്തിൽ ചോദിച്ചിട്ടും ഇറക്കിവിടാത്തത് മര്യാദകൊണ്ടാണെന്ന് സതീശൻ പറഞ്ഞു. വാർത്താസമ്മേളനം അവസാനിപ്പിച്ചതിനു പിന്നാലെ കോൺഗ്രസ് നേതാക്കളിൽ ഒരാൾ ചില മാദ്ധ്യമപ്രവർത്തകരുമായി വാക്കേറ്റത്തിലേർപ്പെട്ടു.
എസ്.എഫ്.ഐ പ്രവർത്തകരെ രക്ഷിക്കാൻ അണിയറയിൽ ചരടുവലിച്ചശേഷം പൊലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ല.
-കെ.പി.സി.സി പ്രസിഡന്റ് , കെ.സുധാകരൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |