ഇനിയും വരും വിസ്മയങ്ങൾ: വി.ഡി.സതീശൻ, എന്നെ വിമർശിക്കണം
തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുകൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുമ്പോൾ ഇനിയും വിസ്മയങ്ങൾ കാണാമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രി കൈവശം വയ്ക്കാറാണല്ലോ പതിവ് എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ ഒരു ഘടകകക്ഷിയും ഒരു ഡിമാന്റും വച്ചിട്ടില്ല. കോൺഗ്രസിൽ നിന്ന് 63 പേർ ജയിച്ചു വന്നിട്ടുണ്ട്. ഇപ്പോൾ മന്ത്രിമാരുടെ പട്ടികയിൽ ഉൾപ്പെട്ടവരേക്കാൾ യോഗ്യതയുള്ള പലരും പുറത്തുണ്ട്. എല്ലാവർക്കും മന്ത്രി സ്ഥാനം നൽകാനാവില്ലല്ലോ. കോൺഗ്രസ് പോലുള്ള പാർട്ടി തീരുമാനങ്ങളെടുക്കുമ്പോൾ സാമൂഹികവും സാമുദായികവുമായ പരിഗണനകൾ കൂടി നോക്കേണ്ടതുണ്ടല്ലോ. മന്ത്രിമാരുടെ കാര്യത്തിൽ ചില ധാരണകളുണ്ട് . അത് പിന്നീട് പറയാം.
കഴിഞ്ഞ മന്ത്രിസഭയിൽ പട്ടികജാതി മന്ത്രി ഉണ്ടായിരുന്നില്ല. ഇത്തവണ രണ്ട് പേരാണുള്ളത്. സമീപകാല കോൺഗ്രസ് മന്ത്രിസഭകളിൽ ആദ്യമായിട്ടാണ് രണ്ട് വനിതകൾ വരുന്നത്. എല്ലാവർക്കും അവസരമെന്നത് സാധിക്കില്ല. ആകെ 11 മന്ത്രിമാരല്ലെയുള്ളു. കഴിഞ്ഞ തവണ ഇത് 10 ആയിരുന്നു. ജനാഭിലാഷങ്ങളെ യാഥാർത്ഥ്യമാക്കാനാണ് ഞങ്ങൾ വന്നിട്ടുള്ളത്. പറഞ്ഞതൊക്കെ നടത്തും.
മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ല, തെറ്രുകൾ കണ്ടാൽ മാദ്ധ്യമങ്ങൾ അതു തിരുത്തിക്കാൻ ശ്രമിക്കണം. പക്ഷെ ആകാശത്തു നിന്നു വാർത്തയുണ്ടാക്കരുത്. ഒരു പുതുയുഗ കേരളത്തിന് തുടക്കമിടാനാണ് യു.ഡി.എഫ് വരുന്നത്. അതിന് നിങ്ങളുടെയെല്ലാം സഹകരണവും വേണം. താൻ നെഹ്രുവിയൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്ന ആളാണ്. ചിലപ്പോൾ തെറ്റുകളുമുണ്ടാവാം. അതെല്ലാം ചൂണ്ടിക്കാട്ടണം.
ഞാൻ തികഞ്ഞ
ശ്രീനാരായണീയൻ
താൻ തികഞ്ഞ ശ്രീനാരായണീയനാണെന്ന് വി.ഡി.സതീശൻ. ഈഴവ സമുദായത്തിന് മന്ത്രി സഭയിൽ പ്രാതിനിധ്യം കുറഞ്ഞതിനെക്കുറിച്ച് ശിവഗിരി മഠത്തിലെ സന്യാസിമാർ പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇതു പറഞ്ഞത്. അത്തരത്തിലൊന്നും അവരാരും പറഞ്ഞിട്ടില്ല. എന്നെക്കാൾ വലിയ ശ്രീനാരായണീയനാരാണ്. എനിക്ക് ആദ്യത്തെ സമ്മാനം കിട്ടുന്നത് അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ ഗുരുദേവനുമായി ബന്ധപ്പെട്ട ഉപന്യാസ രചനയ്ക്കാണ്. താൻ ശിവഗിരിയിൽ എപ്പോഴും പോകാറുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.