മുനമ്പം വഖഫ് ഭൂമി:1902ലെ രേഖകൾ ഹാജരാക്കണം

Saturday 28 December 2024 1:22 AM IST

കൊച്ചി: മുനമ്പം വഖഫ് ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ 1902ലെ രേഖകൾ ഹാജരാക്കണമെന്ന് വഖഫ് ട്രൈബ്യൂണൽ. ഭൂമിയുടെ നേരത്തെയുള്ള അവകാശികളായ സിദ്ദിഖ് സേട്ടിനും ഫാറൂഖ് കോളജ് അധികൃതർക്കുമാണ് നിർദ്ദേശം നൽകിയത്.

1902ൽ അബ്ദുൾ സത്താർ മൂസാ സേട്ടിന് തിരുവിതാംകൂർ രാജാവ് കൃഷിക്കായി പാട്ടത്തിന് നൽകിയതാണ് മുനമ്പത്തെ ഭൂമിയെന്നാണ് രേഖകളിൽ പറയുന്നത്.

ഇന്നലെ കൊച്ചിയിൽ നടന്ന ട്രൈബ്യൂണലിന്റെ സിറ്റിംഗിലാണ് മുനമ്പം വിഷയം പരിഗണിച്ചത്. 1902ലെ രേഖ കിട്ടിയില്ലെങ്കിൽ മാത്രം 1952ലെ രേഖ പരിശോധിക്കാമെന്ന് ട്രൈബ്യൂണൽ അറിയിച്ചു. ഭൂമി എങ്ങനെ സിദ്ദിഖ് സേട്ടിന് ലഭിച്ചെന്ന് ആരാഞ്ഞ ട്രൈബ്യൂണൽ ഇഷ്ടദാനം ലഭിച്ച ഭൂമിയാണെങ്കിൽ തെളിവ് ഹാജരാക്കണമെന്ന് വ്യക്തമാക്കി.

സിദ്ദിഖ് സേട്ടിന് പാട്ടക്കരാറായാണ് ഭൂമി ലഭിച്ചതെങ്കിൽ അത് വഖഫ് ഭൂമിയാകില്ല. ഇഷ്ടദാനം ലഭിച്ചതാകാമെന്ന് എതിർഭാഗം വാദിച്ചു. ഇതിന് തെളിവ് ഹാജരാക്കാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചു. കേസ് ജനുവരി 25ന് വീണ്ടും പരിഗണിക്കും.