അടുക്കളയിൽ പിടിമുറുക്കി വളർത്തു മീനുകൾ

Sunday 03 May 2026 12:26 AM IST

കൊച്ചി: മത്തിയടക്കമുള്ള പരമ്പരാഗത സമുദ്രമത്സ്യങ്ങൾ ഇഷ്ടംപോലെ ലഭിക്കുമ്പോഴും മലയാളികളുടെ അടുക്കളയിൽ വളർത്തുമത്സ്യങ്ങൾക്ക് പ്രിയമേറുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിലാപ്പിയ, മൃഗാൽ, കട്‌ല, രോഹു, പിരാന തുടങ്ങിയ വളർത്തുമത്സ്യങ്ങളാണ് കൂടുതലായി എത്തുന്നത്. കേരളത്തിലും ഇവയുടെ കൃഷി വ്യാപകമായി.

പുതിയ രുചിക്കൂട്ടുകൾ മലയാളികളുടെ ഇഷ്ടങ്ങളിൽ ഇടംപിടിച്ചതും ഈ മാറ്റത്തിനൊരു കാരണമായി. ശാസ്ത്രീയരീതിയിൽ വളർത്തുന്ന മത്സ്യങ്ങൾക്ക് രുചി കൂടുതലുണ്ടെന്നും ആരോഗ്യകരമാണെന്നും അഭിപ്രായമുണ്ട്.

മത്തി​ തി​രി​ച്ചെത്തി​

കേരളതീരത്ത് മത്തിയുടെ ലഭ്യത 13 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ സീസണിൽ ലഭിച്ച 6.24ലക്ഷം ടൺ സമുദ്രമത്സ്യത്തിൽ 1.68 ലക്ഷം ടണ്ണും മത്തിയാണ്. ദേശീയതലത്തിൽ ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ് (2.70 ലക്ഷം ടൺ). 2013ന് ശേഷം ഇത്രയും ലഭ്യത ആദ്യം. കിളിമീൻ, കണവ, കൂന്തൽ, നീരാളി ഇനങ്ങളുടെ ലഭ്യതയിലും വർദ്ധനവുണ്ടായി. തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവ കുറഞ്ഞു.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മത്സ്യം ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഹാർബറുകളിൽ നീണ്ടകരയും എറണാകുളത്തെ മുനമ്പവുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

 മത്സ്യലഭ്യത (ടൺ​)

മത്തി​ ............................... 1,68,000

അയല.................................62,269

കൊഴുവ ...........................43,917

കിളിമീൻ.............................43,184

ചെമ്മീൻ............................40,443

അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളും നിയന്ത്രിത രീതിയിലുള്ള മത്സ്യബന്ധനവുമാണ് ചെറിയ മീനുകൾക്ക് ഗുണകരമായത്. ഡോ. ഗ്രിൻസൺ ജോർജ്, ഡയറക്ടർ

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആർ.ഐ)

ഏതു സീസണിലും ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് മത്തിക്കാണ്. എന്നാൽ ഫാം മത്സ്യങ്ങളും വിപണിയിൽ പിടിമുറുക്കുകയാണ്.

ചാൾസ് ജോർജ്, സംസ്ഥാന പ്രസിഡന്റ്, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)​