ന്യൂഡൽഹി: കെ.പി.സി.സി പുനഃസംഘടനയിലും അച്ചടക്ക നടപടികളിലുമുള്ള അതൃപ്‌തി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കെ.പി.സി.സി അച്ചടക്ക സമിതിയിൽ ഹൈക്കമാൻഡ് നിരീക്ഷണവും, പ്രത്യേക സമിതിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് താത്പര്യമെന്ന് പറഞ്ഞ സോണിയ, ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉമ്മൻചാണ്ടിക്ക് ഉറപ്പു നൽകിയതായി അറിയുന്നു. ഇന്ന് കേരളത്തിലുള്ള താരിഖ് അൻവറിന് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയെന്നാണ് സൂചന. കെ.പി.സി.സിയുടെ രാഷ്‌ട്രീയകാര്യ സമിതി ഉടൻ വിളിച്ചു ചേർത്തേക്കും.
ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയെന്ന നിലയിൽ സോണിയെ കണ്ടെന്നും, കേരളത്തിലെ വിഷയങ്ങളും ചർച്ചയായെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അടുത്ത വർഷം സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിലെ പുനഃസംഘടന നിറുത്തിവയ്‌ക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. പാർട്ടി ഭരണഘടനക്ക് അനുസൃതമായാണോ കേരളത്തിൽ നടക്കുന്ന അച്ചടക്ക നടപടികളെന്ന് ഹൈക്കമാൻഡ് പരിശോധിക്കണം. രാഷ്ട്രീയകാര്യ സമിതി ഉപദേശക സമിതി മാത്രമാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്‌താവന ശ്രദ്ധയിൽപ്പെടുത്തിയ ഉമ്മൻചാണ്ടി, ഇക്കാര്യത്തിൽ വ്യക്തത തേടി.
കെ.പി.സി.സി സെക്രട്ടറിമാർ അടുത്തയാഴ്ചയോടെ
തിരുവനന്തപുരം: പുനഃസംഘടനയുടെ അടുത്ത ഘട്ടമായി പുതിയ കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനം ഈയാഴ്ച ഒടുവിലോ അടുത്തയാഴ്ചയോ നടത്താനുള്ള നീക്കങ്ങൾ നേതൃത്വം ശക്തമാക്കി. ഡി.സി.സി പുനഃസംഘടനയും വേഗത്തിലാക്കാനാണ് തീരുമാനം.
ഒരു ജനറൽസെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാരെ വീതമാവും നിയമിക്കുക. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, പുനഃസംഘടനാ കാര്യത്തിൽ വ്യക്തത തേടി മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടതിന് പിന്നാലെയാണ്, ഗ്രൂപ്പുകളുടെ സമ്മർദ്ദതന്ത്രങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനുള്ള നേതൃത്വത്തിന്റെ തീരുമാനം.
ഉമ്മൻ ചാണ്ടിയുടെ സന്ദർശനത്തിന് പിന്നാലെ ,കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ ഇന്ന് കേരളത്തിലെത്തും. കോൺഗ്രസ് അംഗത്വവിതരണം രണ്ടാംഘട്ടം ഉദ്ഘാടനത്തിനാണ് വരവ്. തലസ്ഥാനജില്ലയിൽ തന്റെ വിശ്വസ്തനായ എം.എ. ലത്തീഫിനെതിരായ അച്ചടക്ക നടപടിയിലുള്ള അതൃപ്തിയും ഹൈക്കമാൻഡിനെ ഉമ്മൻ ചാണ്ടി അറിയിച്ചതായി സൂചനയുണ്ട്. ഇക്കാര്യത്തിൽ താരിഖ് അൻവർ കെ.പി.സി.സി നേതൃത്വവുമായി ചർച്ച നടത്തിയേക്കും. ഇന്ന് രാത്രി തന്നെ അദ്ദേഹം ഡൽഹിക്ക് മടങ്ങുമെന്നാണറിയുന്നത്.
അതേസമയം, പുന:സംഘടനയോട് എതിർപ്പില്ലെന്നും മുതിർന്ന നേതാക്കളോട് ആലോചിച്ച് മാത്രമേ ആകാവൂയെന്നും ഇന്നലെ മാദ്ധ്യമങ്ങളോട് ഡൽഹിയിൽ ഉമ്മൻ ചാണ്ടി പ്രതികരിച്ചത് നേരത്തേയുള്ള നിലപാടിലെ മാറ്റമാണ്. പാർട്ടിയെ തകർക്കാനാണ് ഗ്രൂപ്പുകൾ ശ്രമിക്കുന്നതെന്ന ആക്ഷേപവുമായി ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കേരളത്തിൽ നിന്ന് വ്യാപകമായി ഹൈക്കമാൻഡിലേക്ക് പരാതികൾ പ്രവഹിച്ചതിന് പിന്നിൽ, നേതൃത്വത്തിന്റെ ബോധപൂർവ നീക്കമെന്ന ആരോപണവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |