തിരുവനന്തപുരം: ജനങ്ങളുടെ ആശങ്കകൾ കണക്കിലെടുക്കാതെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനമുയർന്നു. പ്രതിഷേധക്കാരെ തടയാനെന്ന പേരിൽ പൊലീസ് കാട്ടുന്ന അതിക്രമം പ്രശ്നം രൂക്ഷമാക്കുകയാണ്.
തിരുവനന്തപുരം കരിച്ചാറയിൽ പ്രതിഷേധക്കാരെ പൊലീസുകാരൻ ചവിട്ടിയത് ശരിയായില്ല. ഇത് സർക്കാരിന് ചീത്തപ്പേരുണ്ടാക്കി.
ഇങ്ങനെയാണോ ജനങ്ങളെ പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് ചിലർ ചോദിച്ചു.
യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് സർക്കാരിന്റെ വികസനപദ്ധതികളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ഈ രാഷ്ട്രീയനീക്കത്തിനെതിരെ ജാഗ്രത വേണമെന്നും സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു.
ഇടതുമുന്നണി ചർച്ചപോലും ചെയ്യാത്ത വിഷയത്തിൽ മുന്നണി കൺവീനറായി ചുമതലയേറ്റയുടൻ സി.പി.എം നേതാവ് ഇ.പി. ജയരാജൻ ലീഗിനെ ക്ഷണിച്ച് നടത്തിയ പരാമർശം ശരിയായില്ലെന്നും അഭിപ്രായമുയർന്നു.
റവന്യു വകുപ്പിന് കീഴിലായിരുന്ന ദുരന്ത നിവാരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. സി.പി.എം നേതൃത്വവുമായി സി.പി.ഐ വിഷയം ചർച്ച ചെയ്തേക്കും.
പ്രായപരിധി 75, പാർട്ടി ഘടകങ്ങളിൽ 40 % ചെറുപ്പക്കാർ
പാർട്ടി ദേശീയകൗൺസിൽ നിർദ്ദേശമനുസരിച്ച് സംസ്ഥാന കൗൺസിലിലും അംഗങ്ങൾക്ക് 75 വയസ്സ് പ്രായപരിധി നിശ്ചയിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണയായി. ജില്ലാ സെക്രട്ടറിമാർക്ക് 65, മണ്ഡലം സെക്രട്ടറിമാർക്ക് 60 എന്നിങ്ങനെയാണ് പ്രായപരിധി. പ്രവർത്തനമികവ് കണക്കിലെടുത്ത് ഇളവ് അനുവദിക്കാം. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും നാല്പത് ശതമാനം പേർ 50 വയസ്സിൽ താഴെയുള്ളവരാകണമെന്നും അസിസ്റ്റന്റ് സെക്രട്ടറിമാർക്ക് ശരാശരി പ്രായം 50ൽ താഴെ വേണമെന്നും നിർദ്ദേശമുയർന്നിട്ടുണ്ട്. ഇന്ന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം ഇക്കാര്യം ഔദ്യോഗികമായി അംഗീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |