കൊച്ചി: താൻ ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുന്നെന്ന നടിയുടെ ഭീതി അനാവശ്യമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസിലെ തുടരന്വേഷണം സർക്കാർ അട്ടിമറിക്കുന്നതായി ആരോപിച്ച് നടി നൽകിയ ഹർജിയിലാണ് സർക്കാരിനുവേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡി.ജി.പി) ടി.എ. ഷാജി ഇക്കാര്യം വ്യക്തമാക്കിയത്.
അക്രമത്തിന് ഇരയായ നടിയെ കേസിന്റെ എല്ലാഘട്ടത്തിലും വിശ്വാസത്തിലെടുത്താണ് മുന്നോട്ടു പോകുന്നത്. അട്ടിമറി ആരോപണത്തിന് അടിസ്ഥാനമില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അവരുടെ താത്പര്യം ചോദിച്ചിരുന്നെന്നും ഡി.ജി.പി പറഞ്ഞു. പ്രോസിക്യൂട്ടർ നിയമനത്തിന് രണ്ടു ദിവസം മുമ്പാണ് നടി അഭിഭാഷകന്റെ പേര് നിർദ്ദേശിച്ചത്. ഇത് സർക്കാരിന് ശുപാർശ ചെയ്തിരുന്നു. കേസിൽ രാഷ്ട്രീയം കലർത്തരുതെന്നും ഹർജി പിൻവലിക്കണമെന്നാണ് അഭ്യർത്ഥനയെന്നും ഡി.ജി.പി അറിയിച്ചു. ഇത്തരത്തിൽ ആവശ്യപ്പെടാൻ സർക്കാരിന് കഴിയില്ലെന്നും ആരോപണങ്ങളിൽ മറുപടി വേണമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.
തുടരന്വേഷണം നടക്കുന്നില്ലെന്ന് നടിയുടെ അഭിഭാഷക ആരോപിച്ചു. മേയ് 30നകം തുടരന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചതെന്നും കൂടുതൽ സമയം വേണ്ടിവരുമെന്നും ഡി.ജി.പി പറഞ്ഞു. മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചതെന്നും സമയം നീട്ടിനൽകുന്ന കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കേസിന്റെ വിചാരണ നീളുമെന്നതിനാൽ പ്രതികളെക്കൂടി ഹർജിയിൽ കക്ഷി ചേർക്കണമെന്നും പറഞ്ഞു.
ഹർജിയിൽ വിചാരണക്കോടതിയിൽ നിന്നു റിപ്പോർട്ട് തേടണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. മെമ്മറി കാർഡിലെ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടോയെന്നറിയാൻ ഫോറൻസിക് പരിശോധന ആവശ്യപ്പെട്ട് ഏപ്രിലിൽ അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും വ്യക്തമാക്കി. സർക്കാരിന്റെ വിശദീകരണം പരിശോധിച്ചശേഷം ആവശ്യമെങ്കിൽ റിപ്പോർട്ട് തേടാമെന്ന് ഹൈക്കോടതി പറഞ്ഞു.
ഹർജിയിലെ ആരോപണങ്ങളെക്കുറിച്ച് സർക്കാർ വിശദീകരണ പത്രിക നൽകാൻ നിർദ്ദേശിച്ച ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും
ചലച്ചിത്ര നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ , അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ സന്ദർശിക്കും. രാവിലെ 10 ന് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച. സന്ദർശനത്തിന് അനുമതി നൽകിയിട്ടുണ്ട്.
കേസിന്റെ തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ആദ്യ ഘട്ടത്തിൽ പിന്തുണച്ച സർക്കാർ നിലപാടിൽ നിന്ന് പിൻവാങ്ങിയെന്നും, പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കം നടത്തുകയാണെന്നും ആരോപിച്ചാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ, സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേസിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ അതിജീവിതയുടെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും, ഇപ്പോൾ നൽകിയ പരാതിയിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെപ്രതികരണം.
അതിജീവിത കോടതിയെ സമീപിച്ചതിൽ യു.ഡി.എഫിന് പങ്കില്ല: കെ. മുരളീധരൻ
അതിജീവിത കോടതിയെ സമീപിച്ചതിൽ യു.ഡി.എഫിന് പങ്കില്ലെന്ന് കെ.മുരളീധരൻ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിൽ കോടതി പ്രതികരണം വന്നശേഷം പാർട്ടി മറുപടി പറയും. കേസ് അട്ടിമറിക്കപ്പെടാൻ പോകുന്നുവെന്ന് സംശയം തോന്നിയപ്പോൾ അതിജീവിത കോടതിയെ സമീപിച്ചത് തെറ്റാണോ. എം.എം.മണിക്ക് സ്ത്രീകളെ എന്തും പറയാനുള്ള ലൈസൻസ് നൽകിയിരിക്കുകയാണ്. എന്നിട്ടാണ് സ്ത്രീ സുരക്ഷ സംസ്ഥാനം എന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക് സാറാ ജോസഫിന്റെപരിഹാസം
നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ്ബുക്കിൽ പരോക്ഷമായി പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ്. 'അതിജീവിതയ്ക്കൊപ്പമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നു. കഴിഞ്ഞ അഞ്ച് കൊല്ലവും മുഖ്യമന്ത്രിയുടെ രാഷ്ട്രീയപ്പാർട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവൾക്കൊപ്പമായിരുന്നു എന്നതിന് ജനങ്ങൾ സാക്ഷികളാണല്ലോ. ഇനി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുഖ്യമന്ത്രി അതിജീവിതയ്ക്കൊപ്പമുണ്ടാകുമെന്ന കാര്യം തീർച്ച. ഒടുവിൽ അവൾക്ക് നീതി കിട്ടും. അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. അല്ലാതെ, വേറൊന്നുമല്ല'' എന്നായിരുന്നു സാറാ ജോസഫിന്റെ പരിഹാസം. പ്രതികരിച്ചതിന് നന്ദിയറിച്ച് നിരവധി കമന്റുകളെത്തിയതോടെ പോസ്റ്റ് വൈറലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |