മുപ്പതുകളിൽ പേരന്റിംഗ് പ്രയാസമെന്ന് പറഞ്ഞു; ഇരുപതുകളിൽ തന്നെ ബാക്ക്അപ് പ്ലാൻ തയ്യാറാക്കി
പേരന്റിംഗ് എന്നത് ഒട്ടും ചെറിയ കാര്യമല്ല. മാതാപിതാക്കൾ മാത്രമാണ് പേരന്റിംഗിൽ ഭാഗമാകുന്നതെന്ന ധാരണയും ശരിയല്ല. വളർച്ചയുടെ ഘട്ടത്തിൽ കുട്ടികൾക്ക് ചുറ്റുമുള്ള എല്ലാ മനുഷ്യരും അവരെ സ്വാധീനിക്കാറുണ്ട്. പലപ്പോഴും മൂത്തകുട്ടികൾക്ക് ഇളയകുട്ടികളുമായി നല്ല പ്രായവ്യത്യാസമുണ്ടെങ്കിൽ അച്ഛനമ്മമാരെക്കാൾ ഉത്തരവാദിത്തം കാണിക്കുന്നത് അവരായിരിക്കും. സത്യത്തിൽ ആദ്യത്തെക്കുട്ടികൾ താഴെയുള്ളവരെ നന്നായി ശ്രദ്ധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരാണെങ്കിൽ അച്ഛനമ്മമാരുടെ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ കുറഞ്ഞെന്നു തന്നെ പറയാം. ഇപ്പോഴിതാ രണ്ട് വയസുള്ള തന്റെ അനിയനെ പരിചരിക്കുന്ന 11 വയസുകാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
കുഞ്ഞനുജനെ മാമൂട്ടാനായി പിറകെ നടക്കുകയാണ് പന്ത്രണ്ടുവയസുകാരൻ. ഓരോ കഥകൾ പറഞ്ഞ് അതഭിനയിച്ച് കാണിച്ചുകൊണ്ടാണ് അവൻ മാമൂട്ടുന്നത്. ഇടയ്‌ക്ക് അതിലല്‌പം അവനും നുണയുന്നുണ്ട്. പറയുന്നതു കേൾക്കാതെ അനുജൻ ഓടിപ്പോകുന്നതിന്റെ യാതൊരു നീരസവും അവന്റെ മുഖത്തില്ല. ഒരു ചെറുചിരിയോടെ കൈയിൽ കുറുക്കിന്റെ പാത്രവുമായി അനുജന്റെ പിന്നാലെ നടക്കുകയാണവൻ. അനുജന്റെ മറ്റ് കാര്യങ്ങളും അവൻ നന്നായി നോക്കുന്നുണ്ട്. ഇളയകുട്ടിയാകട്ടെ ചേട്ടൻ പറയുന്നത് അതുപോലെ അനുസരിക്കുന്നുമുണ്ട്.
'മുപ്പതുകളിൽ പേരന്റിംഗ് വളരെ പ്രയാസമാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും അതിനാൽ തന്റെ ഇരുപതുകളിൽ തന്നെ ഒരു ബാക്ക്അപ് പ്ലാൻ രൂപപ്പെടുത്തിയിരുന്നു' എന്ന കാപ്‌ഷനോടെയാണ് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിരവധിപേരാണ് മൂത്തകുട്ടിക്ക് അഭിനന്ദനം അറിയിക്കുന്നത്. പലരും കമന്റ്ബോക്‌സുകളിൽ സമാന അനുഭവങ്ങൾ പങ്കുവയ്‌ക്കുന്നുമുണ്ട്.