മാന്നാർ: ദുര്യോധന വധം കഥകളിയിൽ ശ്രീകൃഷ്ണനും പാഞ്ചാലിയുമായി ഹരികൃഷ്ണനും ആർച്ചയും അരങ്ങത്ത് നിറഞ്ഞാടിയപ്പോൾ കുഞ്ഞിക്കണ്ണുകളിൽ കൗതുകം വിടർന്നു. പരുമല കൃഷ്ണവിലാസം എൽ.പി സ്‌കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ സർഗോത്സവ വേദിയിൽ പഠനപരിപോഷണ പരിപാടിയുടെ (ഇ.എൽ.എ) ഭാഗമായിട്ടായിരുന്നു കഥകളി അരങ്ങിലെത്തിച്ചത്.
ചങ്ങനാശേരി എസ്.ബി കോളേജ് പി.ജി വിദ്യാർത്ഥിയും കടപ്ര സ്വദേശിയുമായ ഹരികൃഷ്ണനും തപാൽവകുപ്പിലെ ഉദ്യോഗസ്ഥ തിരുവല്ല സ്വദേശിനി ആർച്ച പ്രേമും ആണ് ദുര്യോധന വധത്തിൽ പാഞ്ചാലി ശ്രീകൃഷ്ണനോട് സങ്കടം പറയുന്ന സന്ദർഭം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. തുടർച്ചയായി അഞ്ചുവർഷം സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും എം.ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിലും എ ഗ്രേഡ് നേടിയിട്ടുള്ള ഹരികൃഷ്ണൻ ഭാരതനാട്യം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം, കഥകളി തുടങ്ങിയ ഇനങ്ങൾ അവതരിപ്പിച്ച് 17 വർഷമായി നൃത്തരംഗത്ത് സജീവമാണ്. ഭാരതനാട്യത്തിൽ ബാലകൃഷ്ണൻ മാസ്റ്ററുടെയും രേഷ്മ രാജീവിന്റെയും കുച്ചിപ്പുടിയിൽ അദ്വൈതിന്റെയും കഥകളിയിൽ കലാനിലയം കരുണാകരക്കുറുപ്പിന്റെയും വിനോദിന്റെയും ശിഷ്യനായ ഹരികൃഷ്ണൻ രണ്ടുവർഷമായി വിവിധയിടങ്ങളിൽ 'നാട്യശ്രീ' നൃത്തവിദ്യാലയം നടത്തുന്നുണ്ട്. കടപ്ര കൃഷ്ണവിഹാറിൽ മോഹനകുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്.
2016ലും 2018ലും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുള്ള ആർച്ച പ്രേം 14 വർഷമായി കഥകളി അഭ്യസിക്കുന്നുണ്ട്. കലാനിലയം കരുണാകരക്കുറുപ്പിന്റെ ശിഷ്യയാണ്. അമ്പലപ്പുഴ സുരേഷ് വർമ്മ ആശാന്റെ കീഴിൽ ഓട്ടൻതുള്ളലും ഹരികൃഷ്ണന്റെ കീഴിൽ ഭരതനാട്യവും അഭ്യസിച്ചുവരുന്ന ആർച്ച പ്രേം തിരുവല്ല പോസ്റ്റൽ ഡിവിഷനു കീഴിലെ അഴിയിടത്തുചിറ സബ് പോസ്റ്റ് ഓഫീസ് ജീവനക്കാരിയാണ്. തിരുവല്ല മതിൽഭാഗം കഥകളി കലാകാരൻ ബാബുവിന്റെയും മധുമതി പ്രേംദാസിന്റെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |