ആലപ്പുഴ: ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളിലും മുഴുവൻ നഗരസഭകളിലും തണ്ണീർ പന്തലുകൾ ഒരുക്കാൻ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. സംഭാരം, തണുത്ത വെള്ളം, ഒ.ആർ.എസ് എന്നിവ പന്തലുകളിൽ കരുതണം. പന്തലുകൾ എവിടെയാണെന്ന് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുകയും വേണം. വിതരണം സൗജന്യമാണ്.
ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം, നഗരസഭകൾക്ക് 3 ലക്ഷം വീതമാണ് പന്തലുകൾക്കായി അനുവദിക്കുന്നത്. അന്തരീക്ഷതാപം വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ കളക്ടറേറ്റിൽ കൂടിയ യോഗത്തിലാണ് തീരുമാനം. ഇതിനാവശ്യമായ ഒരുക്കങ്ങൾ എത്രയും വേഗം പൂർത്തിയാക്കും. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ കിയോസ്‌കുകൾ പ്രവർത്തനക്ഷമമാണോ എന്ന് ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാരും തഹസിൽദാർമാരും ഉറപ്പുവരുത്തും. ഇതു സംബന്ധിച്ച റിപ്പോർട്ട് ദുരന്തനിവാരണ അതോറിട്ടിക്ക് ലഭ്യമാക്കാനും നിർദ്ദേശിച്ചു.
# വൈക്കോൽ കത്തിക്കരുത്
കൊയ്ത്തിനുശേഷം പാടശേഖരങ്ങളിൽ കച്ചിക്ക് തീയിടുന്നുവെന്ന പരാതികൾ ഉയർന്നിട്ടുണ്ട്. ഇത് അനുവദിക്കില്ല. ഇക്കാര്യത്തിൽ പഞ്ചായത്തും പാടശേഖര സമിതിയും കർശനമായ നിർദ്ദേശം നൽകണമെന്ന് യോഗം നിർദ്ദേശിച്ചു.
...........................
# കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കുടിവെള്ളം ഉറപ്പാക്കണം
# പി.എച്ച്.സികളിൽ സൂര്യാഘാതം, ഡീഹൈഡ്രേഷൻ എന്നിവയ്ക്കുള്ള മരുന്നുകൾ വേണം
# പരീക്ഷാഹാളുകളിൽ കുടിവെള്ളം ഉറപ്പാക്കണം
# അവധിക്കാല ക്ലാസുകൾക്ക് കർശന നിയന്ത്രണം വേണം
.....................
കരുതലുണ്ടാവണം
# കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വാട്ടർ അതോറിട്ടി നടപടി സ്വീകരിക്കണം
# വാട്ടർ കിയോസ്‌കുകളിൽ വെള്ളം നിറയ്ക്കാൻ നടപടി സ്വീകരിക്കണം
# ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും ഇലക്ട്രിക്കൽ, ഫയർ ഓഡിറ്റ് നടത്തണം
# പടക്കനിർമ്മാണ, സൂക്ഷിപ്പു ശാലകളിൽ ആവശ്യമായ പരിശോധന നടത്തണം
# ഹൗസ് ബോട്ടുകളിൽ തീപിടിത്തം ഒഴിവാക്കാൻ സുരക്ഷാപരിശോധന ഉറപ്പാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |