ആലപ്പുഴ: വിഷുദിനത്തിൽ കായംകുളം ഏവൂർ, ഹരിപ്പാട് ക്ഷേത്രങ്ങളിൽ ദർശനം നടത്തി വോട്ടർമാരുടെ അരികിലെത്തിയ ആലപ്പുഴ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ. എ.എം.ആരിഫ് ഇന്നലെ അമ്പലപ്പുഴ കേന്ദ്രീകരിച്ചാണ് പര്യടനം നടത്തിയത്. ദേശീയപാതയ്ക്ക് സമാന്തരമായ ഉൾറോഡുകൾ വഴി ഗ്രാമപ്രദേശങ്ങളിലെത്തി. അമ്പലപ്പുഴ കിഴക്ക് നിന്നാരംഭിച്ച് രാത്രിയിൽ കുതിരപ്പന്തിക്ക് സമീപം സമാപിക്കുന്ന തരത്തിലാണ് പര്യടനം സജ്ജമാക്കിയത്. മുപ്പത്തിരണ്ട് സ്വീകരണകേന്ദ്രങ്ങളിലും വാദ്യ മേളങ്ങളും കരഘോഷങ്ങളുമായാണ് പ്രവർത്തകർ വരവേറ്റത്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി താൻ പാർലമെന്റിൽ ശബ്ദമുയർത്തിയപ്പോൾ യു.ഡി.എഫ് എം.പിമാരാരും പിന്തുണയ്ക്കുകയോ ഒപ്പം നിൽക്കുകയോ ചെയ്തില്ലെന്ന് ആരിഫ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരദ്വേന വാഴണമെന്ന് ശ്രീനാരായണ ഗുരുവും പണ്ഡിറ്റ് കറുപ്പനും അയ്യങ്കാളിയും മറ്റും കാണിച്ചുതന്ന വഴികളിലൂടെ വേണം കമ്മ്യൂണിസ്റ്റുകാരൻ സഞ്ചരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം പര്യടനത്തിനൊപ്പമുണ്ടായിരുന്നു.
രാവിലെ 9 : അമ്പലപ്പുഴകിഴക്ക് ശക്തീശ്വരിയിലെ സ്വീകരണ വേദിയിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.
9.20: ആമയിടയിലെ സ്വീകരണ വേദിയിൽ കൈകൊട്ടിക്കളിയുടെ ഇടവേളയിൽ സ്ഥാനാർത്ഥിയെത്തി. വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു.
9.45 : കരൂർ ഗ്രാമസേവാ സമിതിയുടെ സ്വീകരണ കേന്ദ്രത്തിൽ പ്രഭാതഭക്ഷണം
10 : അമ്പലപ്പുഴ എസ്.എൻ നഗർ ഗുരുദേവ പ്രാർത്ഥനാ മന്ദിരത്തിന് സമീപം വരവേൽപ്പ്. വയോധികരുൾപ്പടെയുള്ള വോട്ടർമാർ സ്ഥാനാർത്ഥിയെ കാണാൻ കാത്തുനിൽപ്പുണ്ടായിരുന്നു.
11 മുതൽ 1 വരെ : വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിലെത്തി. കൈകൊട്ടിക്കളി, വാദ്യമേളം, നാസിക് ഡോൾ, രക്തഹാരം, പൊന്നാട എന്നിവയോടെയായിരുന്നു സ്വീകരണം. ഏതാനും വേദികളിൽ കൈകൊട്ടിക്കളി സംഘത്തിനൊപ്പം ആരിഫും ചുവടുവച്ചു. ചിലർ ഏത്തക്കുലയും മറ്രുചിലർ പഴക്കൂടയും സമ്മാനിച്ചു. സുനാമി കോളനിയിലെ പ്രവർത്തകർ പാള തൊപ്പി അണിയിച്ച് ചെങ്കോലും, കിരീടവും സമ്മാനിച്ചു.
2.30 മുതൽ 9 വരെ : വണ്ടാനം, പുന്നപ്ര, പറവൂർ, വാടക്കൽ, കളർകോട്, പഴവീട്, മുല്ലയ്ക്കൽ, സ്റ്റേഡിയം, കുതിരപ്പന്തി, ആലിശ്ശേരി, റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിലെ പതിനഞ്ചിലധികം സ്വീകരണ കേന്ദ്രങ്ങളിലെത്തി. പുഷ്പവൃഷ്ട നടത്തിയും രക്തഹാരം അണിയിച്ചു സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി കാത്തുനിൽപ്പുണ്ടായിരുന്നു. വർഗീയ ശക്തികൾക്ക് ഒരു വോട്ട് പോലും പോകരുതെന്ന് പറഞ്ഞുകൊണ്ടാണ് ആരിഫ് വേദികളിൽ നിന്ന് വേദികളിലേക്കെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |