ആലപ്പുഴ: വീണ്ടുമൊരു ജലോത്സവക്കാലത്തിന് തുടക്കം. ബോണസിലും ഗ്രാന്റ് തുകയിലും സർക്കാർ വർദ്ധന പ്രഖ്യാപിച്ചതിന്റെ ആശ്വാസത്തിലാണ് ബോട്ട് ക്ലബുകളും വള്ളംസമിതികളും. നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന ക്ലബുകൾക്ക് നൽകുന്ന തുകയാണ് ബോണസ്. വള്ളത്തിന്റെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി നൽകുന്ന തുകയാണ് ഗ്രാന്റ്. ബോണസ് തുകയിൽ വിജയസ്ഥാനങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകും. എന്നാൽ, ഒരേ വിഭാഗത്തിലെ വള്ളങ്ങൾക്ക് നിശ്ചിത തുകയാണ് ഗ്രാന്റായി നൽകുന്നത്. ബോണസിലും ഗ്രാന്റിലും പത്ത് ശതമാനത്തിന്റെ വർദ്ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ ക്ലബും സാമ്പത്തിക ശേഷി അനുസരിച്ച് 25 ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെയാണ് പരിശീലന കാലയളവിൽ ചെലവഴിക്കുന്നത്. ഈ തുക തിരിച്ചുപിടിക്കാനാവില്ലെങ്കിലും, ബോണസ്, ഗ്രാന്റ് തുകകൾ ക്ലബുകൾക്കും സമിതികൾക്കും ആശ്വാസമാണ്. കഴിഞ്ഞ വർഷവും 10 ശതമാനത്തിന്റെ വർദ്ധന നൽകിയിരുന്നു. വർദ്ധനയ്ക്കൊപ്പം കാലതാമസമില്ലാതെ തുക വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും അനിവാര്യമാണെന്ന് ക്ലബുകൾ പറയുന്നു. ബോണസ് തുക ലഭിച്ച ശേഷമാണ് ഏതാനും ക്ലബുകൾ തുഴച്ചിലുകാർക്കുള്ള വേതനം നൽകുന്നത്.
അഞ്ചര ലക്ഷം രൂപയായിരുന്ന ബോണസ് തുക കഴിഞ്ഞ വർഷം പത്ത് ശതമാനം വർദ്ധിപ്പിച്ച് ആറ് ലക്ഷം രൂപയായി. ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന വള്ളങ്ങൾക്ക് ഒരേ തുകയാണ് നൽകുന്നത്. ഇത്തവണ ബോണസ് ആറ് ലക്ഷത്തി അറുപതിനായിരത്തിലേക്ക് ഉയരും. ചുണ്ടൻ വളളങ്ങളുടെ ഗ്രാന്റ് അമ്പതിനായിരത്തിൽ നിന്ന് 55,000ത്തിലേക്ക് ഉയരും. മറ്റ് വള്ളങ്ങളുടെ ഗ്രാന്റിലും സമാനമായ വർദ്ധനയുണ്ടാകും.
പുതുക്കിയ
ബോണസ്:
₹ 6,60,000
ഗ്രാന്റ് :
₹ 55,000
പരിശീലനത്തിന് തുടക്കം
മൂലം ജലോത്സവത്തിൽ പങ്കെടുക്കുന്നതിന് വിവിധ ടീമുകൾ കായിക പരിശീലനത്തിന് തുടക്കമായി. വള്ളത്തിലെ പരിശീലനം അടുത്ത തിങ്കൾ മുതൽ ആരംഭിക്കാനാണ് പല ക്ലബുകളും തീരുമാനിച്ചിരിക്കുന്നത്. നെഹ്റു ട്രോഫിയിൽ പങ്കെടുക്കാനുള്ള പുതിയ ടീമിനെ സജ്ജമാക്കാനുള്ള മുന്നൊരുക്കവും ആരംഭിച്ചിട്ടുണ്ട്.
ക്ലബുകൾ സാമ്പത്തിക ശേഷി അനുസരിച്ച് കോടികൾ വരെ മുടക്കുന്നു. ബോണസ് തുക വർദ്ധിപ്പിക്കുന്നത് ആശ്വാസകരമാണ്
എസ്.എം.ഇക്ബാൽ, കേരള ബോട്ട് ക്ലബ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |