ആലപ്പുഴ: മാന്നാറിലെ കല വധക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ മൃതദേഹം സെപ്ടിക് ടാങ്കിൽ നിന്ന് മാറ്റിയിരുന്നെന്ന് അന്വേഷണ സംഘം സംശയിക്കുന്നതായി റിപ്പോർട്ടുകൾ. സംഭവശേഷം രണ്ട് തവണ സെപ്ടിക് ടാങ്ക് വൃത്തിയാക്കിയിരുന്നു.
കഴിഞ്ഞ ദിവസം സെപ്ടിക് ടാങ്കിൽ നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന ചിലത് കിട്ടിയിരുന്നു. ഇത് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. അവ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ച് അതിന്റെ ഫലം വന്നശേഷം മാത്രമേ വിഷയത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.
യുവതിയുടെ മൃതദേഹം ആറ്റിൽ ഉപേക്ഷിക്കാമെന്നായിരുന്നു ആദ്യം പ്രതികൾ കരുതിയിരുന്നത്. എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ തീരുമാനം മാറ്റുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കലയുടെ ഭർത്താവ് അനിൽ ബന്ധുക്കൾക്കൊപ്പം ചേർന്ന് കൃത്യം നടത്തുകയും തെളിവ് നശിപ്പിക്കുകയും ചെയ്‌തെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.
അനിൽ ഇസ്രയേലിലാണ് ഉള്ളത്. കേസിൽ അനിലിന്റെ സഹോദരീ ഭർത്താവ് സോമരാജൻ, ബന്ധുക്കളായ ജിനു ഗോപി, പ്രമോദ്, സന്തോഷ്, സുരേഷ്‌കുമാർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. അനിലിന്റെ സംശയരോഗമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.
15 വർഷം മുൻപാണ് ചെന്നിത്തല പായിക്കാട്ട് മീനത്തേതിൽ ചെല്ലപ്പൻ - ചന്ദ്രിക ദമ്പതികളുടെ മകൾ കലയെ മാന്നാറിൽ നിന്ന് കാണാതാകുന്നത്. അന്ന് മകന് ഒരു വയസ് മാത്രമായിരുന്നു. ചെന്നിത്തല ഇരമത്തൂർ കിഴക്ക് കണ്ണമ്പള്ളിൽ അനിലാണ് ഭർത്താവ്. കലയെ കാണാതായതിന് പിന്നാലെ ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു.
കലയെ കണ്ടെത്താനെന്ന പേരിൽ പ്രതി പലയിടത്തും ചുറ്റിക്കറങ്ങി. ഇതിനിടെ കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് കല മറ്റാർക്കോ ഒപ്പം ഒളിച്ചോടിയെന്നാണ് അനിൽ പ്രചരിപ്പിച്ചിരുന്നു. പിന്നീട് അനിൽ രണ്ടാമത് വിവാഹം കഴിച്ചു. അവരുടെ ഒപ്പമാണ് ഇപ്പോൾ കലയുടെ മകൻ താമസിക്കുന്നത്.
2009ൽ കാറിൽ സഞ്ചരിക്കവേ, വലിയപെരുമ്പുഴ പാലത്തിൽ വച്ചാണ് കലയെ കൊലപ്പെടുത്തിയതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലുള്ളത്.
പ്രതികൾക്കെതിരെ കൊലപാതകം കൂടാതെ തെളിവ് നശിപ്പിക്കൽ കുറ്റവും ചുമത്തിയിട്ടുണ്ട്. അനിലാണ് കേസിലെ ഒന്നാം പ്രതി. അനിലിനെ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും കണ്ടെത്തി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
പ്രണയ വിവാഹം
രണ്ട് സമുദായങ്ങളിൽപ്പെട്ട, അയൽവാസികളായ കലയും അനിലും പ്രണയിച്ചാണ് വിവാഹിതരായത്. അനിലിന്റെ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് മറ്റൊരു വീട്ടിൽ താമസമാക്കി. കെട്ടിട നിർമാണ കോൺട്രാക്ടർ ആയിരുന്ന അനിൽ കടബാദ്ധ്യത തീർക്കാൻ വിദേശത്തേക്ക് പോയി. അതിനിടെ കല മറ്റൊരാളുമായി ഇഷ്ടത്തിലായി. വീട്ടിൽനിന്ന് ഇറങ്ങിപ്പോയി ഇയാളോടൊപ്പം താമസിച്ചു. ഒന്നര വയസുള്ള മകനെ ഉപേക്ഷിച്ചു പോയ വിവരം അനിൽ അറിഞ്ഞു. നാട്ടിലെത്തിയ ശേഷം കലയെ അനുനയിപ്പിച്ച് കാറിൽ കൂട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി മറ്റ് പ്രതികളുടെ സഹായത്തോടെ സെപ്ടിക് ടാങ്കിൽ തള്ളിയെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |