ആലപ്പുഴ: മുഹമ്മ - കുമരകം റൂട്ടിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ തകരാറിലാകുന്നതും കായലിൽ ഒഴുകിനടക്കുന്നതും പതിവായതോടെ നട്ടംതിരിഞ്ഞ് യാത്രക്കാർ. ആലപ്പുഴ, കോട്ടയം ജില്ലകളിലെ സർക്കാർ, സ്വകാര്യമേഖലയിലെ ജീവനക്കാർ, വിദ്യാർത്ഥികൾ, കാർഷിക മേഖലയിലെ തൊഴിലാളികൾ തുടങ്ങിയവരുടെ പ്രധാന ആശ്രയമാണ്
ഈ ബോട്ട് സർവീസ്. എസ് 52, എസ് 55 എന്നീ യാത്രാ ബോട്ടുകളാണ് സർവീസ് നടത്തുന്നത്. യാത്രക്കാർക്കൊപ്പം വാഹനങ്ങളും കൊണ്ടുപോകാൻ സൗകര്യമുള്ള സർവീസുകളാണിത്.
ഇതിലൊരണ്ണം എൻജിൻ തകരാർ കാരണം കഴിഞ്ഞ ദിവസം വഴിയിലായി.
യന്ത്രത്തിലെ സ്പിംഗ് പൊട്ടി വെള്ളംകയറിയാണ് ബോട്ട് പണിമുടക്കാൻ കാരണം. ബോട്ടിനെ
ഡോക്കിലെക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ സർവീസ് ഒരു ബോട്ടിൽ മാത്രമായി ഒതുങ്ങി.
കുമരകത്ത് പാലംപണി നടക്കുന്നതിനാൽ തണ്ണീർമുക്കം, മുഹമ്മ വഴി ആലപ്പുഴക്ക്
നേരിട്ട് കെ.എസ്.ആർ.ടി.സി ബസില്ലാത്തതും യാത്രക്കാർക്ക് വിനയാണ്. തകരാറിലായ ബോട്ടിന് പകരം സംവിധാനമൊരുക്കുന്ന കാര്യത്തിൽ അധികൃതർ അലംഭാവം കാട്ടുന്നതായും യാത്രക്കാർക്ക് ആക്ഷേപമുണ്ട്.
25 വർഷം പഴക്കംചെന്ന ബോട്ടുകൾ
1.ഇരുപത്തിയഞ്ചോളം വർഷം പഴക്കമുള്ള ബോട്ടുകളാണ് മുഹമ്മ - കുമരകം റൂട്ടിൽ സർവീസ് നടത്തുന്നത്. അതിനാൽ, എൻജിൻ തകരാറും ഡീസൽ പൈപ്പ് പൊട്ടിയുമാണ് ബോട്ടുകൾ പതിവായി വഴിയിലാകുന്നത്
2. സർവീസിനിടെ ബോട്ട് തകരാറിലായാൽ യാത്രക്കാരെ അടുത്തുള്ള മുഹമ്മയിലെത്തിക്കാൻ ജലഗതാവഗത വകുപ്പിന്റെ റസ്‌ക്യൂ ബോട്ട് ഇല്ലാത്തതും തിരിച്ചടിയാണ്. സർവീസ് മുടക്കം കാരണം പലരും രാത്രി വൈകിയാണ് വീടുകളിലെത്തുന്നത്
മുഹമ്മ-കുമരകം റൂട്ടിലെ കാലപ്പഴക്കം ചെന്ന ബോട്ടുകൾ തകരാറിലാകുന്നത് പതിവാണ്. ബദൽ സംവിധാനം ഒരുക്കുന്നതിലെ അധികാരികളുടെ അലംഭാവത്തിനെതിരെ പ്രക്ഷേഭം സംഘടിപ്പിക്കും
- ആർ.ബിജു, സെക്രട്ടറി, ബോട്ട് പാസഞ്ചേഴ്‌സ് അസോ. മുഹമ്മ
പഴയ ബോട്ടുകൾക്ക് പകരം 50 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന സോളാർ ബോട്ട് വൈകാതെ എത്തും. ഇതിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം തകരാറിലായ ബോട്ടിന്റെ അറ്റകുറ്റപ്പണി നടത്തി രണ്ട് ദിവസത്തിനുള്ളിൽ സർവീസ് ആരംഭിക്കും
- ഷാജി വി.നായർ,ഡയറക്ടർ, ജലഗതാഗത വകുപ്പ്
ആദ്യസർവീസ്
മുഹമ്മയിൽനിന്ന് : രാവിലെ 5.45ന്
കുമരകത്ത് നിന്ന്: രാവിലെ 6.30ന്
അവസാനസർവീസ്: രാത്രി 8ന്
ഓരോസർവീസിലും യാത്രക്കാർ: 35
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |