SignIn
Kerala Kaumudi Online
Thursday, 19 February 2026 12.53 AM IST

അവഗണനക്കെതിരെ കർഷകരുടെ കളക്ടറേറ്റ് ഉപരോധം ഇന്ന്

Increase Font Size Decrease Font Size Print Page

ആലപ്പുഴ : ഓരുവെള്ള ഭീഷണിക്ക് പരിഹാരമാവശ്യപ്പെട്ടും സംസ്ഥാന ബ‌ഡ്ജറ്റിൽ കുട്ടനാടിനെ സർക്കാർ അവഗണിച്ചതിനെതിരെയും നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കർഷകർ ഇന്ന് ആലപ്പുഴ കളക്ട്രേറ്റിലേക്ക് മാ‌‌ർച്ച് നടത്തും. വേലിയേറ്റസമയത്ത് ഓരുവെള്ളം കുട്ടനാട്ടിലെ നെൽകൃഷിയ്ക്ക് ഭീഷണിയാകുന്നെന്ന കർഷകരുടെ പരാതിയെത്തുടർന്ന് തണ്ണീ‌ർമുക്കം ബണ്ട് ,​ തോട്ടപ്പള്ളി സ്പിൽവേ എന്നിവിടങ്ങളിലെ ഷട്ടറുകൾ അടച്ചെങ്കിലും പരിഹാരമായിട്ടില്ല. സ്പിൽവേയുടെ ആഴം കൂടിയതും ഷട്ടറുകളുടെ തകർച്ചയുമാണ് ഓരുവെള്ളത്തിൽ കുട്ടനാട് മുങ്ങാൻ കാരണം.

പൂക്കൈതയാറിൽ നിന്ന് കൃഷിക്ക് വെള്ളമെടുക്കുന്ന പാടശേഖരങ്ങളിലേക്കാണ് ഓരുവെള്ളമെത്തുന്നത്. വേനൽചൂടിനൊപ്പം ഉപ്പുകലർന്ന വെള്ളം കൂടിയെത്തിയതോടെ നെൽച്ചെടികൾ കരിഞ്ഞുണങ്ങാൻ തുടങ്ങി. ദേശീയപാത നവീകരണത്തിനും കുട്ടനാട് വെള്ളപ്പൊക്ക നിവാരണത്തിനുമായി സ്പിൽവേയിൽ നിന്ന് മണ്ണും ചെളിയും ഖനനം ചെയ്തതാണ് വേലിയേറ്റം ശക്തമാകാൻ കാരണമെന്നാണ് കർഷകർ പറയുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെ സ്പിൽവേയിലെ ഷട്ടറുകളിട്ടെങ്കിലും അറ്റകുറ്രപ്പണി നടത്താത്തതിനാൽ പതിറ്റാണ്ടുകൾ പഴക്കമുള്ള തകർന്ന ഷട്ടറുകളിലൂടെ ധാരാളമായി ഓരുവെള്ളം പാടത്തേക്ക് കയറുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

എ.സി റോഡിന്റെ തെക്കേക്കരയിൽ പുറക്കാട് വരെയുള്ള ഹെക്ടറുകണക്കിന് പാടത്തെ നെൽകൃഷിയാണ് തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നുള്ള ഓരുവെള്ളം കാരണം ഭീതിയിലായത്. ഇതുകൂടാതെ തൃക്കുന്നപ്പുഴ, കന്നുകാലിപ്പാലം, തോട്ടുകടവ് തുടങ്ങിയ ചെറുതും വലുതുമായ നൂറു കണക്കിന് തോടുകളിലൂടെയും കുട്ടനാട്ടിലേക്ക് ഓരുവെള്ളമെത്തുന്നുണ്ട്

2000 കോടി വേണ്ടിടത്ത് 75 കോടി

കുട്ടനാട്ടിലെ കൃഷിയും ജീവിതവും നിലനിൽക്കുന്നതിനും പരിസ്ഥിതി സന്തുലനത്തിനും അനിവാര്യമായ കുട്ടനാട് പാക്കേജിന് 2000 കോടി രൂപ വേണ്ടിടത്ത് 75 കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കിവച്ചതെന്ന് നെൽകർഷക സംരക്ഷണ സമിതി കുറ്റപ്പെടുത്തി . ഇത് കർഷകരുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് ആരോപണം. കഴിഞ്ഞ 23 വർഷമായി 12 രൂപയാണ് കർഷകർക്ക് കൈകാര്യ ചെലവായി നൽകുന്നത്. കൂലിച്ചെലവ് രണ്ടിരട്ടിയായിട്ടും കൈകാര്യ ചെലവ് കൂട്ടാൻ സർക്കാർ തയ്യാറായിട്ടി

ല്ലെന്ന് നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY