ആലപ്പുഴ : വേനൽക്കാലത്ത് ആശ്വാസം പകരാൻ തനി നാടൻ തണ്ണിമത്തൻ ലഭ്യമാക്കാനൊരുങ്ങി കുടുംബശ്രീ. 'വേനൽ മധുരം' എന്ന പേരിൽ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ തണ്ണിമത്തൻ കൃഷിക്ക് തുടക്കമായി.
പ്രാദേശികമായി തണ്ണിമത്തൻ കൃഷി പ്രോത്സാഹിപ്പിക്കുകയും വേനൽക്കാലത്ത് ഗുണമേന്മയുള്ള വിഷരഹിതമായ തണ്ണിമത്തന്റെ ലഭ്യത ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം. 70-80 ദിവസംകൊണ്ട് വിളവെടുക്കാവുന്ന ഹൈബ്രിഡ് തണ്ണിമത്തൻതൈകളാണ് നടുന്നത്. വിളവെടുക്കുന്ന തണ്ണിമത്തൻ കുടുംബശ്രീ മാർക്കറ്റുകൾ, നാട്ടുചന്തകൾ എന്നിവ വഴിയാകും വിൽക്കുക.
ജില്ലയിൽ ബ്ലോക്കുകൾ കേന്ദ്രീകരിച്ചാണ് കൃഷി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ ഏക്കറിൽ കൃഷി നടത്താനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വർഷം 13.82 ഏക്കറിലായിരുന്നു കൃഷി. 4684 കിലോ തണ്ണിമത്തനാണ് വിളവെടുത്തത്. ഒരു തണ്ണിമത്തന് രണ്ടുമുതൽ നാലുകിലോ വരെ തൂക്കം വരും. ഷുഗർ ബേബി, കിരൺ എന്നീ ഹൈബ്രിഡ് ഇനം തണ്ണിമത്തനാണ് കൃഷി ചെയ്തത്. ഈ വർഷം കിരൺ ഇനത്തിൽപ്പെട്ട തണ്ണിമത്തനാണ് കൃഷി ചെയ്യുന്നത്. നിലമൊരുക്കുന്നതിനും നടീൽ വസ്തുക്കൾ വാങ്ങുന്നതിനും സി.ഡി.എസ് വഴി പരമാവധി 25,000 രൂപ വരെ റിവോൾവിൾ ഫണ്ടായി നൽകി. ഈ തുക വിളവെടുപ്പ് പൂർത്തിയായി ഒരു മാസത്തിനുശേഷം ലാഭത്തിൽ നിന്ന് തിരിച്ചടയ്ക്കണം. ജില്ലയിൽ കൃഷിക്ക് ആവശ്യമായ വെള്ളംകിട്ടാത്തത് തിരിച്ചടിയാണ്. മാവേലിക്കര ഭാഗങ്ങളിൽ വെള്ളം ലഭിക്കാത്തതുമൂലം കൃഷിനശിച്ചിരുന്നു.
വിളവെടുപ്പ് ഏപ്രിലിൽ
1. ഡിസംബർ മുതൽ കൃഷി ആരംഭിച്ചിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ വിളവെടുക്കുകയാണ് ലക്ഷ്യം
2. ഇത്തവണ 20 ഏക്കറിൽ കൃഷി നടത്തുകയാണ് ലക്ഷ്യം. 20 സി.ഡി.എസുകളിൽ കൃഷി ആരംഭിച്ചു
3. മാവേലിക്കര, അമ്പലപ്പുഴ, കഞ്ഞിക്കുഴി, മുതുകുളം, തൈക്കാട്ടുശേരി എന്നിവിടങ്ങളിലാണ് കൃഷി
4. കുടുംബശ്രീയുടെ 57 ജെ.എൽ.ജികളാണ് (ജോയിന്റ് ലയബലിറ്റി ഗ്രൂപ്പ്) കൃഷി ആരംഭിച്ചത്
കഴിഞ്ഞ വർഷം വിളവെടുത്തത്
4684 കി.ഗ്രാം
ജില്ലയിൽ കഴിഞ്ഞവർഷം തണ്ണിമത്തൻ കൃഷിയിൽ വലിയ വിജയമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇത്തവണ വലിയരീതിയിൽ കൃഷി ഇറക്കുന്നത്. വെള്ളത്തിന്റെ പ്രശ്നമുണ്ടെങ്കിലും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തും
- എസ്. രഞ്ജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |