
അമ്പലപ്പുഴ : ജില്ലയിലെ ഭൂരഹിത - ഭവനരഹിതരായ 156 കുടുംബങ്ങൾക്കായി പുന്നപ്ര പറവൂരിൽ ആരംഭിച്ച ഫ്ലാറ്റുകളുടെ നിർമ്മാണം 5വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം 2020 മാർച്ച് 7ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. ആലപ്പുഴ നഗരസഭ വിട്ടുനൽകിയ, പറവൂരിലെ വാട്ടർ വർക്ക്സ് നിന്നിരുന്ന 215 ഏക്കർ സ്ഥലത്താണ് ഭവനസമുച്ചയം നിർമ്മാണം.
7 നിലകളിൽ 78വീതം ഫ്ലാറ്റ് യൂണിറ്റുകളുള്ള രണ്ട് ഭവനസമുച്ചയങ്ങളിലായി 156 ഭവന രഹിത കുടുംബങ്ങൾക്ക് താമസ സൗകര്യം ഒരുക്കുന്നതായിരുന്നു പദ്ധതി. പൂർണമായും പ്രീ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിനറെ നിർമ്മാണച്ചെലവ് 35 കോടിയായിരുന്നു.
വീടിനൊപ്പം ജീവനോപാധികളും അടിസ്ഥാന സൗകര്യവും അങ്കണവാടിയും, വൃദ്ധജന പരിപാലന സൗകര്യങ്ങളും ചേർത്തു കൊണ്ടുള്ള ഭവനസമുച്ചയമാണ് വിഭാവന ചെയ്തിരുന്നത്. എന്നാൽ നിർമ്മാണം കോളം വാർക്കലിൽ ഒതുങ്ങി. പ്രദേശം കാടുപിടിച്ച് കന്നുകാലികളുടെ വിഹാരകേന്ദ്രമായി മാറി. ലഹരി സംഘങ്ങളും ഇവിടം താവളമാക്കുന്നുണ്ട്..
പണം കൊടുത്തില്ല, പണി നിറുത്തി
1. ഹൈദരാബാദിലുള്ള പെന്നാർ ഇൻഡസ്ട്രീസ് ആയിരുന്നു കരാറുകാർ
2. ആദ്യഗഡു ലഭിക്കാത്തതിനെ തുടർന്നാണ് കരാർ കമ്പനി പണി നിർത്തിവച്ചത്
3. നിർമ്മാണത്തിനായി കൊണ്ടുവന്ന സാധന സാമഗ്രികൾ അവർ തിരികെക്കൊണ്ടുപോയി
4. താത്ക്കാലികമായി നിർമ്മിച്ച ഓഫീസും കരാർ കമ്പനി പൊളിച്ചുമാറ്റി സ്ഥലംവിട്ടം
നിർമ്മാണച്ചെലവ്
₹35 കോടി
പറവൂരിലെ മുൻ വാട്ടർ വർക്‌സിലെ ഭവനനിർമാണ കേന്ദ്രം ഇപ്പോൾ സമീപവാസികളുടെ പശുക്കളുടെ തൊഴുത്തായി മാറി. ആലപ്പുഴ നഗരസഭയുടെ സ്ഥലം ആണെങ്കിലും പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ പരിധിയിലായതിനാൽ തീരദേശ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് കുറച്ച് ഫ്ലാറ്റുകൾ ഈ കെട്ടിടസമുച്ചയത്തിൽ നിന്ന് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു
- രജിത്ത് രാമചന്ദ്രൻ പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് മുൻഅംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |