ആലപ്പുഴ:കണ്ണൂരിൽ നെൽകർഷകൻ ജീവനൊടുക്കിയതിന് പിന്നാലെ കേന്ദ്രവും സംസ്ഥാനവും നെൽവില കുടിശിക നൽകാൻ പണം അനുവദിക്കാൻ തയ്യാറായതോടെ നെൽവില വിതരണത്തിൽ രണ്ടാഴ്ചയിലേറെ നീണ്ട പ്രതിസന്ധിയ്ക്ക് പരിഹാരമായി. രണ്ടാം വിളയുടെ നെല്ല് സംഭരിച്ച വകയിൽ കുട്ടനാടുൾപ്പെടെ ആലപ്പുഴ ജില്ലയിൽ കർഷകർക്ക് ലഭിക്കാനുള്ളത് 20.41 കോടി രൂപയാണ്.
നെൽവില വിതരണത്തിനുളള മുഴുവൻ തുകയും സപ്ളൈകോ ബാങ്കിംഗ് കൺസോർഷ്യങ്ങൾക്ക് അനുവദിച്ചതോടെ ജില്ലയിലും കർഷകരുടെ അക്കൗണ്ടുകളിൽ ഉടൻ പണമെത്തും. പുഞ്ചക്കൊയ്ത്ത് അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ കൊയ്ത്തിനുള്ള ഒരുക്കങ്ങൾക്ക് ഇതോടെ പണമായി. കൊയ്ത്തിന് മുന്നോടിയായി പാടങ്ങളുടെ അരികും മൂലയുമൊരുക്കലും നെൽസംഭരണത്തിനുള്ള കളങ്ങൾ തയ്യാറാക്കലുമുൾപ്പെടെയുള്ള ജോലികൾക്ക് ഇത് ഉപകരിക്കും. രണ്ടാം കൃഷിയ്ക്ക് വിതരണം ചെയ്തതിന്റെ ബാക്കിയുള്ള 200 കോടിയിലധികം രൂപ പുഞ്ച നെല്ല് സംഭരണത്തിനായി വിനിയോഗിക്കാൻ സർക്കാർ തീരുമാനിച്ചതോടെ ആദ്യഘട്ടത്തിൽ നെല്ല് കൈമാറുന്ന കർഷകരുടെ അക്കൗണ്ടിൽ പണം ഉടൻ എത്തുമെന്നും ഉറപ്പായിക്കഴിഞ്ഞു.
പുഞ്ചക്കൊയ്ത്ത് അടുത്തയാഴ്ച മുതൽ
പുഞ്ചക്കൊയ്ത്ത് തയ്യാറെടുപ്പുകൾ സംബന്ധിച്ച് കൃഷി, സിവിൽ സപ്ളൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കളക്ട്രേറ്റിൽ കഴിഞ്ഞതിന് പിന്നാലെ, ആദ്യം വിത പൂർത്തിയാക്കിയ
ചെറുതനയുൾപ്പെടെയുള്ള പാടശേഖരങ്ങളിൽ അടുത്ത ആഴ്ച കൊയ്ത്ത് ആരംഭിക്കാനാണ് നീക്കം. ഇതിനായി കർഷകരും പാടശേഖര സമിതികളും തയ്യാറെടുപ്പുകൾ ആരംഭിച്ചു.
പതിരിന്റെ പേരിൽ കർഷകരെ ചൂഷണം ചെയ്യാതെ പി.ആർ.എസ് കൈമാറി 24 മണിക്കൂറിനകം പണം അക്കൗണ്ടുകളിലെത്തുംവിധം സപ്ളൈകോയും ബാങ്കുകളും കാര്യക്ഷമമായി പ്രവർത്തിച്ചാൽ കർഷകരുടെ ദുരിതം ഒഴിവാക്കാനാകും. ഇതിനാവശ്യമായ പണം സർക്കാർ മുൻകൂർ അനുവദിക്കുകയാണ് വേണ്ടത്.
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണസമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |