
ആലപ്പുഴ: പി.എസ്.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി ഉയർത്തിയ നടപടിയെ സ്വാഗതം ചെയ്യുകയാണ് ഉദ്യോഗാർത്ഥികൾ. പ്രതീക്ഷയറ്റിരുന്ന ലക്ഷക്കണക്കിന് പേർക്കാണ് തീരുമാനം ആശ്വാസകരമായത്. അതേ സമയം പ്രായപരിധി പരിഷ്ക്കാരങ്ങൾക്കപ്പുറം നിയമനകാര്യത്തിലും ശുഷ്കാന്തി പുലർത്തണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. കേവലം പ്രതീക്ഷ നൽകുന്നത് മാത്രമാകരുത് നടപടിയെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.
നാൽപ്പത് വയസ്സിലെത്തി പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനാകാത്ത 16 ലക്ഷത്തോളം യുവജനങ്ങൾക്ക് ഗുണകരമായ നിലപാടാണ് പ്രായപരിധി ദീർഘിപ്പിച്ചത് കൊണ്ട് ഉണ്ടായിരിക്കുന്നത്. 2026 ജനുവരി 1ന് 41 വയസ്സ് തികയാത്ത ആയിരക്കണക്കിന് പൊതു വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ആശ്വാസകരമാകും. എന്നാൽ വർഷങ്ങളുടെ കഠിനപ്രയത്നം കൊണ്ട് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ വയസ്സ് കൂട്ടിയതുവഴി യുവാക്കൾക്ക് പ്രതീക്ഷ നൽകാമെന്നല്ലാതെ പ്രയോജനം ഉണ്ടാകുമോ എന്നും സംശയമാണ്
-ചന്ദ്രദാസ് കേശവപിള്ള, സാമൂഹിക പ്രവർത്തകൻ
വീണ്ടും പരീക്ഷ എഴുതാൻ അവസരം ലഭിക്കുന്നു എന്നത് സന്തോഷകരമാണ്. മുൻകാലങ്ങളിൽ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടും നിർഭാഗ്യരായി തുടരുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വീണ്ടും പ്രതീക്ഷ നൽകുന്നതാണ് തീരുമാനം
- സബിത സുരേഷ്, സ്വകാര്യ സ്കൂൾ അദ്ധ്യാപിക
സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ പരിഷ്ഷ്കാരം. ഒഴിവുകൾ കൃത്യസമയത്ത് നികത്താനും, റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയും മുമ്പ് ജോലി ഉറപ്പാക്കാനും സാധിക്കണം
- അഖില.എസ്.പ്രകാശ്, ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിനി
നാൽപത് പിന്നിട്ടവർക്കും പരീക്ഷ എഴുതാമെന്നത് സ്വാഗതാർഹമാണ്. റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്ക് നേടിയവർ പോലും ജോലി കിട്ടാതെ പുറത്തുനിൽക്കുന്ന സാഹചര്യത്തിൽ പരിഷ്ക്കാരം എത്രത്തോളം ഗുണകരമാകുമെന്നതിൽ സംശയമുണ്ട്. റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം നടന്നാൽ മാത്രമേ യുവാക്കൾക്ക് പ്രയോജനകരമാകൂ
- അശ്വിൻ.എസ്.കുമാർ, അക്കൗണ്ടന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |