ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ഔദ്യോഗിക തീയതി പ്രഖ്യാപിക്കും മുമ്പേ ക്ലബുകൾ പല തട്ടിലായി. പൊലീസ് ബോട്ട് ക്ലബ് മുൻകൂറായി പരിശീലനം ആരംഭിച്ചതാണ് ഇതര ടീമുകളെ ചൊടിപ്പിച്ചത്. മത്സരം നടത്തുമെന്ന് ടൂറിസം മന്ത്രി വാക്കാൽ പറഞ്ഞെങ്കിലും, ഇത് സംബന്ധിച്ച് ഔദ്യോഗിക കൂടിയാലോചനകളോ, തീരുമാനങ്ങളോ ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിൽ പൊലീസ് ക്ലബ് മാത്രം പരിശീലനം പുനരാരംഭിച്ചത് സാധാരണ ബോട്ട് ക്ലബുകളോട് കാണിക്കുന്ന നീതിനിഷേധമാണെന്ന് കേരള ബോട്ട് ക്ലബ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു. അതേ സമയം മേലധികാരികളിൽ നിന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം പുനരാരംഭിച്ചതെന്ന് പൊലീസ് ക്ലബും പ്രതികരിക്കുന്നു. ചമ്പക്കുളത്താണ് പൊലീസ് ടീം പരിശീലനം നടത്തുന്നത്. ഇത്ര നേരത്തെ പരിശീലനം ആരംഭിച്ചത് എന്തിനെന്ന് പൊലീസിനുള്ളിൽ തന്നെ ചോദ്യം ഉയരുന്നുണ്ട്.
വിവാദ ശരങ്ങൾ
1. സാമ്പത്തിക ശേഷിയില്ലാത്ത ക്ളബുകളെ വെല്ലുവിളിക്കുന്നു
2. മത്സരത്തിനിറങ്ങുന്നത് കുറഞ്ഞത് ഒന്നര മാസത്തെ പരിശീലനത്തിന് ശേഷം
3. 60 മുതൽ 70 ലക്ഷം രൂപ വരെ കുറഞ്ഞത് ചെലവ് വരും
4. പ്രതിസന്ധി കാലത്ത്, തീയതി പ്രഖ്യാപിച്ചാലും രണ്ടാഴ്ച പോലും പരിശീലനം നടത്താനാവില്ല
5. പല ക്ലബുകൾക്കും സാമ്പത്തിക ശേഷിയിൽ പിന്നിൽ
6. പൊലീസ് ക്ലബ് പരിശീലനത്തിനായി സർക്കാർ പണം ധൂർത്തടിക്കുന്നു
സ്ഥിരം പരാതി
2018ൽ പൊലീസ് ക്ലബ് ആദ്യമായി നെഹ്റുട്രോഫി മത്സരരംഗത്ത് എത്തിയ നാൾ മുതൽ ക്ലബിനെതിരെ ആരോപണങ്ങൾ ഉയരുന്നത് പതിവാണെന്ന് ടീം അംഗങ്ങൾ പറയുന്നു. എല്ലാ ആരോപണങ്ങളെയും മറികടന്ന് ആദ്യ മത്സരത്തിൽ തന്നെ ഫൈനലിലെത്തി രണ്ടാം സ്ഥാനം സ്വന്തമാക്കി. അവസാനം നടന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനും ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഓവറോൾ റണ്ണറപ്പ് ആകാനും പൊലീസ് ടീമിന് സാധിച്ചിരുന്നു. ഇത്തവണ ചമ്പക്കുളം ചുണ്ടനിലാണ് തുഴയുന്നത്.
''
ലക്ഷക്കണക്കിന് രൂപ മുടക്കി സർക്കാരിന്റെ ഭാഗമായി ഒരു ടീം ട്രയൽ ആരംഭിച്ചത് മറ്റ് ബോട്ട് ക്ലബുകളോട് കാണിക്കുന്ന നീതി നിഷേധമാണ്. പരിശീലനം നിറുത്തിവയ്ക്കാൻ നിർദേശം നൽകണം.
എസ്.എം.ഇക്ബാൽ, ജനറൽ സെക്രട്ടറി,
കേരള ബോട്ട് ക്ലബ് അസോസിയേഷൻ
''
മേലധികാരികളിൽ നിന്ന് നിർദേശം ലഭിച്ചതിനുസരിച്ചാണ് പരിശീലനം ആരംഭിച്ചത്. പൊലീസ് ക്യാമ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെയാണ് തുഴച്ചിലും നടത്തുന്നത്.
പൊലീസ് ബോട്ട് ക്ലബ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |