ആലപ്പുഴ: ജോലിത്തിരക്കിൽ വിഭവ സമൃദ്ധമായ കറികൾ തയ്യാറാക്കാൻ സമയം തികയാത്തവർക്ക് സന്തോഷ വാർത്ത. ഇനി ഇഷ്ടപ്പെട്ട കറികൾ പോക്കറ്റ് ചോരാതെ വീട്ടുപടിക്കലെത്തും. സംസ്ഥാനത്തിന് തന്നെ മാതൃകയായ വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയുടെ ജനകീയ അടുക്കളയിൽ നിന്നാണ് കറികൾ എത്തിക്കുന്നത്.
സ്പോൺസർമാരുടെ കുറവ് മൂലം വിശപ്പ് രഹിതം പദ്ധതി പ്രതിസന്ധിയിലായതോടെയാണ് പുതിയ പദ്ധതിയെ കുറിച്ച് അണിയറക്കാർ ചിന്തിച്ചത്. നിലവിൽ കാറ്ററിംഗ് ജോലികളും വളവനാട് സി.എഫ്.എൽ.ടി.സിയിലെ ഭക്ഷണ വിതരണം വഴി ലഭിക്കുന്ന വരുമാനവുമാണ് പദ്ധതിയെ താങ്ങിനിറുത്തുന്നത്. എല്ലാ വർഷവും സ്പോൺസർമാരെ ലഭിക്കാനുള്ള പ്രതിസന്ധി മുന്നിൽ കണ്ട്, വരുമാന സ്രോതസായി മൂന്ന് പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത്.
കറികൾ ജനകീയ അടുക്കള വഴിയും, ഡോർ ഡെലിവറിയായും വിൽക്കുന്നതാണ് ആദ്യ പദ്ധതി. കൂടുതൽ ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. ദേശീയപാതയോരത്ത് സ്നാക്ക് ബാറുകൾ ആരംഭിക്കുന്നതാണ് മൂന്നാമത്തേത്.
കറി പോയിന്റുമായി ജനകീയ അടുക്കള
1. ഡോർ ഡെലിവറി ചാർജ് കൂടി ഉൾപ്പെടുത്തി വില നിശ്ചയിക്കും
2. കറികൾ ഗ്രാം കണക്കിന് തൂക്കി വാങ്ങാം
3. കറി പോയിന്റ് മൂന്ന് മാസത്തിനകം ആരംഭിക്കും
4. സ്നാക് ബാറുകൾ ഒരു വർഷത്തിനുള്ളിൽ വ്യാപകമാക്കും
5. കൂടുതൽ ജനകീയ ഹോട്ടലുകൾ തുടങ്ങും
മുന്നിൽ തൊഴിലവസരം
കൂടുതൽ പദ്ധതികൾ ആരംഭിക്കുമ്പോൾ കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നതും മേന്മയാണ്. ഡെലിവറി ജോലിക്കും സ്നാക്ക് ബാറിലും ജനകീയ ഹോട്ടലുകളിലും നിരവധിപേർക്ക് അവസരം ലഭിക്കും.
""
സ്പോൺസർമാരുടെ കുറവ് മൂലം വിശപ്പ് രഹിതം പദ്ധതി പ്രതിസന്ധിയിലായതോടെയാണ് പുതിയ പദ്ധതികളെ കുറിച്ച് ആലോചിച്ചത്. കൂടുതൽ പേർക്ക് തൊഴിൽ ലഭ്യത ഉറപ്പുവരുത്തുന്ന രീതിയിലാവും പദ്ധതി ആവിഷ്ക്കരിക്കുക.
അഡ്വ. ആർ.റിയാസ്, രക്ഷാധികാരി,
വിശപ്പ് രഹിത മാരാരിക്കുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |