ആലപ്പുഴ: പവർ ലിഫ്റ്റിംഗ് വേദിയിൽ എത്തിയാൽ വൈദ്യനാഥനും (87) ഭാര്യ ജയലക്ഷ്മിയും (79) പ്രായം മറക്കും.
ദേശീയ ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് മഹാരാഷ്ട്രാ ടീം അംഗങ്ങളായി എത്തിയിരിക്കുന്ന ഇരുവരും ഉയർത്തുന്ന ഭാരം കേട്ടാൽ ഞെട്ടും. സ്കോട്ട്, ബെഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 260 കിലോ ഭാരം വൈദ്യനാഥൻ ഉയർത്തുമ്പോൾ, ആകെ 170 കിലോയാണ് ജയലക്ഷ്മി ഉയർത്തുക.
ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കൂടിയ മത്സരാർത്ഥികളാണ് ഇരുവരും. ജൻമം കൊണ്ട് തമിഴ്നാട്ടുകാരാണെങ്കിലും വർഷങ്ങളായി മുംബയിലാണ് താമസം. 2014ൽ മകളെ സന്ദർശിക്കാൻ യു.കെയിൽ എത്തിയതോടെയാണ് ഇരുവരും ബോഡി ബിൽഡിംഗ് രംഗത്തേക്ക് ചുവടുമാറിയത്. ആദ്യം ഫ്ലാറ്റിലെ ജിമ്മിലായിരുന്നു തുടക്കം. മുംബയിൽ തിരിച്ചെത്തി പരിശീലനം തുടർന്നു. പരിശീലകരുടെ പിന്തുണയോടെ മത്സരങ്ങൾക്കിറങ്ങി. 2015ൽ രാജ്യാന്തര മത്സരത്തിൽ വെള്ളി നേടിക്കൊണ്ടായിരുന്നു വൈദ്യനാഥന്റെ തുടക്കം. തൊട്ടടുത്ത വർഷം ഇതേ മത്സരത്തിൽ സ്വർണം നേടി. 2016 മുതൽ ജയലക്ഷ്മിയും മത്സരരംഗത്തുണ്ട്. കൃത്യമായി ചിട്ടവട്ടങ്ങളും ജീവിത രീതിയുമാണ് വിജയരഹസ്യമെന്ന് ദമ്പതികൾ പറയുന്നു. ശുദ്ധ സസ്യാഹാരികളാണെങ്കിലും, മത്സരത്തിന് വേണ്ടി മുട്ടയും കഴിച്ചു തുടങ്ങി. ആലപ്പുഴയിലെ വേദി മികച്ച വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. രക്ഷിതാക്കളുടെ പാത പിന്തുടർന്ന് മകൾ കല വെങ്കിഡേഷും വെയിറ്റ് ലിഫ്റ്റിംഗ് രംഗത്ത് ചുവട് വച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |