അടിസ്ഥാന സൗകര്യങ്ങളില്ലാതെ ആറന്മുള സത്രക്കടവ് ടോയ്ലെറ്റ് നിർമ്മിക്കണമെന്ന ആവശ്യം ശക്തം
പത്തനംതിട്ട: തീർത്ഥാടകരും വള്ളംകളിപ്രേമികളും ടൂറിസ്റ്റുകളും ഏറെ എത്തുന്ന പമ്പാ നദിയിലെ ആറന്മുള സത്രക്കടവിൽ ടോയ്ലെറ്റുകൾ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശബരിമല തീർത്ഥാടന കാലത്തും മാസപൂജാ വേളകളിലും ആറന്മുള ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ പമ്പയിൽ ഇറങ്ങാറുണ്ട്. നിരവധി ടൂറിസ്റ്റുകളും സത്രകടവിൽ എത്താറുണ്ട്. വേനൽക്കാലത്ത് പ്രദേശവാസികളെ കൂടാതെ ദൂര ദേശത്തുള്ളവരും ആശ്രയിക്കുന്നത് സത്രക്കടവിനെയാണ്. സ്ത്രീകൾ ഉൾപ്പടെയുള്ളവർ കടവിലിറങ്ങി കുളിക്കാറുണ്ടെങ്കിലും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനും വസ്ത്രം മാറുന്നതിനും യാതൊരു സംവിധാനവും ഒരുക്കിയിട്ടില്ല. വള്ളംകളിയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് സത്രക്കടവിൽ എത്തുന്നത്. മത്സര വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റുമാണ് സത്രക്കടവ്. ഇവിടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സർക്കാർ പവലിയൻ നിർമ്മിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസും സത്രക്കടവിലുണ്ട്. വള്ളകളിയുമായി ബന്ധപ്പെട്ടെത്തുന്നവർക്കും, തീർത്ഥാടകർക്കും, ഉന്നത ഉദ്യോഗസ്ഥർക്കും വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും സത്രക്കടവിന് സമീപം അടിസ്ഥാന സൗകര്യങ്ങളില്ലെന്നതാണ് യാഥാർത്ഥ്യം.
.............................................
സത്രക്കടവിൽ പൊതുമാരാമത്ത് വകുപ്പ് പുതുതായി പണിത കെട്ടിടത്തിൽ നാല് ടോയ്ലെറ്റുകൾ നിർമ്മിച്ചിട്ടുണ്ട്. ഇവ പൊതുജനങ്ങൾക്ക് ഉപയോഗിക്കത്തക്കവിധം തുറന്നു നൽകിയാൽ ജനങ്ങൾക്ക് താത്കാലിക ആശ്വാസമാകും. സത്രക്കടവിൽ സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ടോയ്ലെറ്റുകളും വസ്ത്രം മാറുന്നതിനുള്ള സംവിധാനവും ഒരുക്കണം.
ഉഷാ.എസ്.നായർ
(വാർഡ് അംഗം
ആറന്മുള ഗ്രാമപഞ്ചായത്ത് )