കൊച്ചി: പൊലീസ് ചമഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വർണക്കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ കർണാടക സംഘം കൊൽക്കത്തയിലും കവർച്ച നടത്തി. ഇവർ അറസ്റ്റിലായതറിഞ്ഞ് കൊൽക്കത്ത പൊലീസ് കൊച്ചി സിറ്റി പൊലീസിനെ സമീപിച്ചു. പ്രതികളും കർണാടക ബിദാർ ചിദ്രി റോഡ് ബദ്രോദിൻ കോളനി സ്വദേശികളുമായ അസദുള്ള അഫ്‌സൽ അലിഖാൻ (33), താക്കി അലി (41), മുഹമ്മദ് അൽ (22), അസകർ അൽ (41) എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യമാണ് കൊൽക്കത്ത പൊലീസ് മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാൽ കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ കവർച്ചകേസുള്ള പ്രതികളെ ഉടൻ കൊൽക്കത്ത പൊലീസിന് ലഭിക്കാനിടയില്ല. പ്രതികൾ തമിഴ്‌നാട്ടിലും വ്യാപക കൊള്ളയടി നടത്തിയിട്ടുണ്ട്.
പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല. സി.സി.ടിവി ദൃശ്യങ്ങൾ പോലും ഇവർ നിഷേധിക്കുകയാണ്. അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ കവർച്ചാ സംഘത്തിലെ അഞ്ചാമനെ കണ്ടെത്താനായിട്ടില്ല. ഇയാൾ കർണാടകയിലേക്ക് കടന്നതായി വിവരമുണ്ടെങ്കിലും അന്വേഷണത്തിൽ വഴിത്തിരിവില്ല. കാറിൽ സഞ്ചരിക്കുകയായിരുന്ന കവർച്ചാ സംഘത്തിലെ നാലുപേരെ കണ്ടെയ്‌നർ കുറുകെയിട്ട് പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ബൈക്കിൽ വരികയായിരുന്ന അഞ്ചാമൻ മറ്റൊരു വഴിയിലൂടെ കടന്നുകളയുകയായിരുന്നു.
ആലപ്പുഴയിലാണ് ഇവർ ആദ്യം കവർച്ച നടത്തിയത്. പിന്നീട് കൊല്ലത്തു നിന്ന് സ്വർണം കൊള്ളയടിച്ചു. കൊച്ചിയിലെത്തിയ സംഘം മരടിൽ ഒരു സ്ത്രീയെ ലക്ഷ്യമിട്ടെങ്കിലും ഓപ്പറേഷൻ നടന്നില്ല. മടക്ക യാത്രയ്ക്കിടെ സൗത്ത് ഓവർബ്രിഡ്ജിന് സമീപത്തുവച്ച് വൃദ്ധയെ തടഞ്ഞുനിറത്തി ഏഴ് പവന്റെ സ്വർണാഭരണങ്ങൾ കൈക്കലാക്കി. തൃശൂരിൽ കവർച്ചനടത്തി കൊച്ചിയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |