SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.25 PM IST

സ്കൂൾ മുതൽ കായികപഠനം: കേന്ദ്രവും കേരളവും കൈകോർക്കും കളിക്കളം ഇനി മാറും

thakkur
സി.ബി.എസ്.ഇ സ്‌കൂൾ പാഠ്യപദ്ധതിയിൽ കായികപഠനം ഉൾപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂർ പ്രഗതി അക്കാഡമിയിൽ നിർവഹിച്ച കേന്ദ്ര കായികസഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ സ്കൂൾ മൈതാനത്ത് പന്ത് തട്ടുന്നു. മന്ത്രി വി. അബ്ദു റഹ്മാൻ, ഡോ. ഇന്ദിര രാജൻ, സുചിത്ര ഷൈജിന്ത് തുടങ്ങിയവർ സമീപം

കൊച്ചി: സ്കൂൾതലം മുതൽ പാഠ്യപദ്ധതിയിൽ കായികപഠനം ഉൾപ്പെടുത്തി ചെറുപ്രായത്തിലേ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര - സംസ്ഥാന കായികവകുപ്പ് മന്ത്രിമാർ പ്രഖ്യാപിച്ചു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യുവാക്കളെ കായികമേഖലയിലേയ്ക്ക് ആകർഷിക്കാൻ കഴിയുംവിധം പാഠ്യപദ്ധതി ഉൾപ്പെടുത്തുന്നതും കോഴ്സുകൾ ആവിഷ്‌കരിക്കുന്നതുമെന്ന് മന്ത്രിമാർ പറഞ്ഞു.

സി.ബി.എസ്.ഇ സ്‌കൂൾ പാഠ്യപദ്ധതിയിൽ കായികപഠനം ഉൾപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂർ പ്രഗതി അക്കാഡമിയിൽ നിർവഹിച്ച ചടങ്ങിലാണ് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ, സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവർ ഇക്കാര്യം അറിയിച്ചത്.

കായികപഠനം അനിവാര്യം

വിദ്യാഭ്യാസം സമഗ്രമാകാൻ പാഠ്യപദ്ധതിയിൽ കായികം വിഷയമായി ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. സി.ബി.എസ്.ഇ ഉൾപ്പെടെ കേന്ദ്ര സിലബസ് സ്കൂളുകൾ ദേശീയ വിദ്യാഭ്യാസനയ പ്രകാരം കായികപഠനം ഉൾപ്പെടുത്തി.

കായികഇനങ്ങളിലൂടെയുള്ള വ്യായാമം അമിതവണ്ണം, ഹൃദ്രോഗം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയ്ക്കുള്ള സാദ്ധ്യത കുറയ്ക്കാൻ സഹായിക്കും.

ഇന്ത്യയെ കായികരംഗത്തെ ശക്തികേന്ദ്രമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കായിക അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. കളിസ്ഥലത്തു നിന്ന് വിജയപീഠത്തിലേയ്ക്ക് പ്രതിഭകളെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. എല്ലാവരുടെയും പിന്തുണയോടെ മികച്ച കായിക അന്തരീക്ഷം സൃഷ്ടിക്കും. കായികരംഗത്ത് ഇന്ത്യയെ സൂപ്പർ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യം.

അത്‌ലറ്റിക്‌സ് ഉൾപ്പെടെ കായിക ഇനങ്ങൾക്കൊപ്പം പ്രാദേശികമായ ഇനങ്ങളെയും പ്രോത്സാഹിപ്പിക്കും. കളരിപ്പയറ്റ്, തലപ്പന്തുകളി, കുട്ടീം കോലും, ആയോധനകലകൾ തുടങ്ങിയ ഇനങ്ങൾ ദേശീയ, അന്താരാഷ്ട്ര തലങ്ങളിൽ അംഗീകരിക്കപ്പെടാൻ നടപടികൾ സ്വീകരിക്കും. ഖേലോ ഇന്ത്യ പദ്ധതിയിൽ ഇത്തരം പ്രാദേശികമായി കായിക ഇനങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് അനുരാഗ് താക്കൂർ പറഞ്ഞു.

മൂന്നു വർഷത്തിനകം കേരളത്തിലും

മൂന്നുവർഷം കൊണ്ട് എൽ.പി മുതൽ ഹൈസ്‌കൂൾ തലംവരെ കായികപാഠ്യപദ്ധതി നടപ്പാക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. അടുത്ത അദ്ധ്യയനവർഷം എൽ.പിയിലും തുടർന്നുള്ള വർഷങ്ങളിൽ യു.പിയിലും ഹൈസ്‌കൂളിലും കായികപാഠ്യപദ്ധതി നടപ്പാക്കും. പ്രീ-പൈമറി മുതൽ കായികവിദ്യാഭ്യാസം നിർബന്ധമാക്കും. സ്‌കൂൾ തലത്തിൽ കായികവിദ്യാഭ്യാസം നൽകാത്തതാണ് കേരളം കുറച്ചുവർഷങ്ങളായി കായികരംഗത്ത് പിന്നാക്കം പോകാൻ കാരണം. കായികവിഷയങ്ങളിൽ ബിരുദാനന്തരതലം വരെ പുതിയ കോഴ്‌സുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾ സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ, ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ ഡോ.ജി. കിഷോർ, പ്രഗതി അക്കാഡമി പ്രിൻസിപ്പലും കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള ജനറൽ സെക്രട്ടറിയുമായ ഡോ. സുചിത്ര ഷൈജിന്ത് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PRAGARTHY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.