കൊച്ചി: ‘മാടവന ജംഗ്ഷനിൽ ആഴ്ചയിൽ ഒരുദിവസമെങ്കിലും അപകടമുണ്ടായിരിക്കും. ജംഗ്ഷനിൽ പ്രത്യേക ശ്രദ്ധകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിലും മരട് നഗരസഭയ്ക്കും നിരവധി പരാതികളും നിവേദനങ്ങളുമാണ് നാട്ടുകാർ നൽകിയിട്ടുള്ളത്. പക്ഷേ ഒരുനടപടിയും നാളിതുവരെയുണ്ടായിട്ടില്ല. അപകടത്തിൽ ജീവൻ പൊലിയുമ്പോൾ ഒന്നോ രണ്ടോ ദിവസം സുരക്ഷ ശക്തമാക്കും. പിന്നെയെല്ലാം പഴയപടിയാകും". മാടവനയിലെ സ്വകാര്യ കമ്പനിയിലെ ഡ്രൈവറും പനങ്ങാട് സ്വദേശിയുമായ സന്തോഷിന്റെ വാക്കുകളിലുണ്ട് മാടവന ജംഗ്ഷനെന്ന അപകടമേഖലയുടെ യഥാർത്ഥ മുഖം.
പ്രതിദിനം പതിനായിരത്തിലധികം വാഹനങ്ങളാണ് മാടവന ജംഗ്ഷനിലൂടെ കടന്നുപോകുന്നത്. സിഗ്നലുകൾ കാര്യക്ഷമമാണെങ്കിലും അപകടങ്ങൾക്ക് കുറവില്ല. നീണ്ടുനിവർന്നു കിടക്കുന്ന ദേശീയപാതയിൽ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ, സിഗ്നൽ ശ്രദ്ധിക്കാതെ മുന്നോട്ടുപോകുന്നതാണ് റിപ്പോർട്ട് ചെയ്തിട്ടുള്ള അപകടങ്ങൾക്കെല്ലാം കാരണം.
ഒടുവിലെ അന്തർസംസ്ഥാന ബസ് മറിഞ്ഞതിന്റെ കാരണവും അമിതവേഗമായിരുന്നു. ‘വൈറ്റിലയിലും ഇടപ്പള്ളിയിലും ടൈമർ സംവിധാനമുള്ള സിഗ്നലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മാടവന ജംഗ്ഷനിലേത് സാധാരണ സിഗ്നലാണ്.
ടൈമർ സംവിധാനമുള്ള സിഗ്നാലാണെങ്കിൽ അപകടങ്ങൾ ഒരുപരിധിവരെ കുറയ്ക്കും. ഓട്ടോറിക്ഷാ തൊഴിലാളി രാജേഷ് നിർദ്ദേശം മുന്നോട്ടുവച്ചു.
അമിതവേഗവും മറ്റ് നിയമലംഘനങ്ങളും
ആലപ്പുഴ ഭാഗത്ത് നിന്ന് വാഹനങ്ങൾക വലത്തേയ്ക്ക് തിരിഞ്ഞ് ലേക്ക് ഷോർ ആശുപത്രിയി ഭാഗത്തേയ്ക്ക് പ്രവേശനമില്ല. പക്ഷേ നിയമം കാറ്റിൽപ്പറത്തി ഇതുവഴി യാത്ര നിർബാധം തുടരുകയാണ്. വൈറ്റില ഭാഗത്ത് നിന്ന് അമിതവേഗത്തിൽ ആലപ്പുഴയിലേക്ക് പോകുന്ന വാഹനങ്ങൾ, നിയമംലംഘിച്ച് കടന്നുവരുന്ന വാഹനങ്ങളിലേക്ക് ചെന്നിടിക്കുകയാണ്. അപ്രതീക്ഷിതമായി മുന്നിലെത്തുന്ന വാഹനം കാണുമ്പോൾ വെട്ടിച്ചുമാറ്റാനുള്ള ശ്രമങ്ങളും അപകടങ്ങൾക്ക് വഴിവയ്ക്കാറുണ്ട്.
കൂടുതൽ പൊലീസുകാർ
ട്രാഫിക് സുരക്ഷയ്ക്കായി ഹോംഗാർഡിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥന്റെ വാക്കുകൾ ആരുംചെവിക്കൊള്ളാറില്ലെന്ന് നാട്ടുകാർ സാക്ഷിപ്പെടുത്തുന്നു. അതേസമം, മാടവന ജംഗ്ഷനിൽ ട്രാഫിക് സുരക്ഷ കാര്യക്ഷമമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ പൊലീസുകാരെ ചുമതലപ്പെടുത്തും.
മാടവനയിലെ അപകടങ്ങൾ:
കാരണം പഠിക്കാൻ എം.വി.ഡി
കൊച്ചി: മാടവന ജംഗ്ഷനിലുണ്ടാകുന്ന അപകടങ്ങളുടെ കാരണം കണ്ടെത്തി പ്രശ്ന പരിഹാരം കാണാൻ മോട്ടോർ വാഹന വകുപ്പ് ഇറങ്ങുന്നു. അന്തർസംസ്ഥാന സർവീസ് ബസ് സിഗ്നൽ പോസ്റ്റിലിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികൻ ദാരുണമായി മരിച്ച സംഭവത്തിൽ, പരിശോധനയ്ക്കായി എത്തിയ എം.വി.ഡി ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്ന നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
ജംഗ്ഷനിൽ അടിക്കടി അപകടങ്ങൾ നടക്കുന്നതായി പ്രദേശവാസികൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് നടപടി. "മേഖലയിൽ പതിവായി അപകടങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാർ പങ്കുവച്ചു. ഇക്കാര്യം വിശദമായി പഠിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന്" എം.വി.ഡി വൃത്തങ്ങൾ പറഞ്ഞു.
അപകടകാരണം കണ്ടെത്തും
ബസ് അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയ ശേഷമാകും ബസുടമയ്ക്കും ഡ്രൈവർക്കുമെതിരെ എം.വി.ഡി നടപടി സ്വീകരിക്കുക. ബസിന്റെ ടയറുകൾ മോശമായിരുന്നോ സ്പീഡ്ഗവർണർ ഘടിപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. തുടർന്ന് സമഗ്ര റിപ്പോർട്ട് തയ്യാറാക്കി വകുപ്പ് മേധാവിക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |