SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.28 PM IST

സംസ്ഥാന ബഡ്ജറ്റ് ഇന്ന് കിട്ടുമോ കൈനിറയേ

Increase Font Size Decrease Font Size Print Page
g

കൊച്ചി: പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് അവതരിപ്പിക്കാനിരിക്കെ ഏറെ പ്രതീക്ഷയിലാണ് വ്യവസായ തലസ്ഥാനമായ എറണാകുളം ജില്ല. കൊച്ചി മെട്രോ, ടൂറിസം, വ്യവസായം, ആരോഗ്യം, ഐ.ടി, മലയോരമേഖലയിലെ വന്യജീവി ആക്രമണം തുടങ്ങിയ പല മേഖലകളിൽ സംസ്ഥാനത്തിന്റെ കൈത്താങ്ങ് ഇത്തവണയെങ്കിലും ഉണ്ടാകുമെന്ന പ്രത്യാശയിലാണ് എറണാകുളത്തുകാർ. മൂന്നാം ഭരണം ലക്ഷ്യമിട്ട് അടുത്ത മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബഡ്ജറ്റാണ് സർക്കാർ അവതരിപ്പിക്കുക. പോയവർഷം 1000 കോടി രൂപയുടെ പദ്ധതി തിളക്കമായിരുന്നു ജില്ലയ്ക്ക്.

ടൂറിസം
ഫോർട്ടുകൊച്ചി മുതൽ കടമക്കുടി വരെ നീളുന്നതാണ് ജില്ലയുടെ ടൂറിസം ലിസ്റ്റ്. കഴിഞ്ഞ ബഡ്‌ജറ്റിൽ ടൂറിസം മേഖലയ്ക്കായി നീക്കിവച്ച 385 കോടി രൂപയിൽ നല്ലൊരു വിഹിതം കൊച്ചിക്ക് ലഭിച്ചിരുന്നു. ടൂറിസത്തിന്റെ അനന്തസാദ്ധ്യതകളിലൂടെ വളർച്ച ലക്ഷ്യമിടുന്ന സംസ്ഥാനം ഇക്കുറിയും കൊച്ചിക്ക് നല്ലൊരു വിഹിതം നീക്കിവയ്ക്കുമെന്ന് ഉറപ്പാണ്. ടൂറിസം മേഖലയുടെ അടിസ്ഥാന വികസനം ഉറപ്പാക്കണമെന്ന ആവശ്യവും സർക്കാരിന് മുന്നിലുണ്ട്.

ഐ.ടി മേഖല
ഐ.ടി മേഖലയിൽ വലിയ ഉണർവും നിക്ഷേപവുമാണ് കഴിഞ്ഞ വർഷമുണ്ടായത്. ഇത് പരിഗണിച്ച് ഇൻഫോപാർക്ക് വികസനത്തിന് കൂടുതൽ തുക അനുവദിച്ചേക്കും. പോയവർഷം 21.60 കോടി രൂപയാണ് ഇൻഫോപാർക്കിനായി നീക്കിവച്ചത്.

അടിസ്ഥാന സൗകര്യം


കേരളത്തിന്റെ തലയെടുപ്പായ കൊച്ചി മെട്രോയ്ക്ക് ഇക്കുറി സർക്കാർ എത്ര തുക നീക്കിവയ്ക്കുമെന്നത് ആകാംക്ഷയാണ്. രണ്ടാം ഘട്ടത്തിനായി കൊച്ചി മെട്രോയ്ക്ക് 289 കോടി രൂപയാണ് കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ചത്. വാട്ടർമെട്രോയും പ്രതീക്ഷയിലാണ്. ദേശീയജലപാതയ്ക്ക് നീക്കിയിരിപ്പ് ഉണ്ടായേക്കും. ഗിഫ്റ്റ് സിറ്റി, കളമശേരിയിലെ ജുഡീഷ്യൽ സിറ്റിയുടെയും പ്രാഥമിക പ്രവർത്തനങ്ങൾക്കും തുക വകയിരുത്തിയേക്കും.

വ്യവസായം


വ്യവസായ തലസ്ഥാനം വ്യവസായ, സംരംഭകത്വ മേഖലയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടാകുമെന്ന കാത്തിരിപ്പിലാണ്. പെട്രോ കെമിക്കൽ പാർക്കിലെ അടിസ്ഥാന സൗകര്യ വികസനം, കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി, കൊച്ചി–പാലക്കാട് ഹൈടെക് ഇടനാഴി എന്നിവയ്ക്ക് തുക വകയിരുത്തും.

ആരോഗ്യം
കളമശേരി ഗവ. മെഡിക്കൽ കോളജ്, കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ എന്നിവയുടെ അടിസ്ഥാന വികസനത്തിന് ബഡ്ജറ്റിൽ പ്രാധാന്യം നൽകിയേക്കും. പോയവർഷം ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായിരുന്നു കൂടുതൽ ഊന്നൽ.

കാ‌ർ‌ഷികമേഖല

കാർഷികമേഖലയും ബഡ്ജറ്റിനെ പ്രതീക്ഷയോടെ കാണുന്നു. വിലസ്ഥിരതാഫണ്ട്, വിപണനസഹായം, താങ്ങുവില, പൈനാപ്പിൾ കർഷകർക്കായുള്ള പ്രത്യേക പദ്ധതികൾ, സമുദ്രോത്പന്ന കയറ്രുമതിക്കാർക്കുള്ള സഹായമെല്ലാം പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ, വന്യമൃഗ ആക്രമണം ചെറുക്കുന്നതിനുള്ള സഹായവും ഉൾപ്പെട്ടേക്കും.

തീരദേശം

ചെല്ലാനം, എടവനക്കാട് കടൽഭിത്തി പൂ‌ർത്തീകരണത്തിന് ഫണ്ട് പ്രതീക്ഷിക്കുന്നു. മുനമ്പം, കാളമുക്ക് ഹാർബർ വികസനം, മത്സ്യത്തൊഴിലാളി പാക്കേജും ബഡ്ജറ്റിൽ ഇടംപിടിച്ചേക്കും.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY