
കൊച്ചി: പട്ടികജാതിക്കാരനായ പൂജാരിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരുടെ ഉച്ചാടനക്രിയ. നാലുമാസം മുമ്പ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം ലഭിച്ച നീറിക്കോട് കൊടുവഴങ്ങ പള്ളത്തുപറമ്പിൽ പി.ആർ.വിഷ്ണുവിനെയാണ് ഇവർ നിരന്തരം അവഹേളിക്കുന്നത്.
കഴിഞ്ഞ നവംബറിൽ തത്തപ്പിള്ളി ദുർഗാദേവി ക്ഷേത്രത്തിൽ വച്ച് തന്നെ ജാതീയമായ ആക്ഷേപിച്ചതിന് നൽകിയ കേസ് പിൻവലിച്ചില്ലെങ്കിൽ ദേവസ്വത്തിൽ സമാധാനപരമായി ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ദേവസ്വം പറവൂർ ഗ്രൂപ്പ് അസി. കമ്മിഷണർ സുജാത ഉദയൻ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വിഷ്ണു മുനമ്പം ഡിവൈ.എസ്.പിക്ക് പരാതി നൽകി.
തിരുവാലൂർ വാതുറക്കാവ് ദേവസ്വത്തിലെ ശാന്തിയാണ് വിഷ്ണു. 2024 നവംബറിൽ തത്തപ്പിള്ളി ദുർഗ്ഗാദേവി ക്ഷേത്രത്തിൽ പകരക്കാരനായി പൂജയ്ക്ക് ശ്രീകോവിലിൽ കയറിയപ്പോൾ പ്രദേശവാസിയും ക്ഷേത്രഉപദേശക സമിതി മുൻ അംഗവുമായ ജയേഷ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് വിഷ്ണുവിന്റെ പരാതിയിൽ പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പറവൂർ പൊലീസ് കേസെടുത്തിരുന്നു. ജയേഷ് അറസ്റ്റിലുമായി. ഈ കേസ് പിൻവലിക്കാനായിരുന്നു സമ്മർദം.
വീടിനടുത്തുള്ള നീറിക്കോട് മഹാദേവക്ഷേത്രത്തിൽ ഒഴിവുള്ള ശാന്തി പോസ്റ്റിലേക്ക് നിയമനം ചോദിച്ചാണ് വിഷ്ണു ജനുവരി 30ന് സമുദായ സംഘടനാ നേതാവായ ഒ.സി. സുശീലനൊപ്പം പറവൂരിലെ ദേവസ്വം ഓഫീസിലെത്തിയത്. മുമ്പ് ശ്രമിച്ചപ്പോൾ വിഷ്ണുവിനെതിരെ രണ്ട് പരാതി ഉണ്ടെന്ന് പറഞ്ഞ് നിഷേധിച്ചിരുന്നു. എന്നാൽ വ്യാജ വിലാസത്തിലെ പരാതികളാണെന്ന് വ്യക്തമായപ്പോഴാണ് അപേക്ഷയുമായി വീണ്ടും എ.സി. ഓഫീസിലെത്തിയത്. പരാതി പിൻവലിക്കില്ലെന്ന് അറിയിച്ചപ്പോൾ സുജാത ഉദയൻ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകാൻ പറഞ്ഞെന്നും പരാതിയിലുണ്ട്.
ഗൂഢാലോചനയെന്ന് സംശയം
വിഷ്ണുവിന്റെ റാങ്ക് ലിസ്റ്റ് വന്ന ശേഷമാണ് ദേവസ്വത്തിൽ രണ്ട് വ്യാജപരാതികളെത്തിയത്. തനിക്ക് നീറിക്കോട് ക്ഷേത്രത്തിൽ നിയമനം നിഷേധിക്കാനുള്ള ഗൂഢാലോചനയാണ് പിന്നിലെന്നും ജയേഷുമായ അടുത്ത ബന്ധമുള്ള ദേവസ്വം ബോർഡിന്റെ മൂഴിക്കുളം ദേവസ്വത്തിലെ മേൽശാന്തിയായ എം. ജി കൃഷ്ണൻ എമ്പ്രാന്തിരിയും വ്യാജപരാതികൾക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും വിഷ്ണു പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജന്മനാട്ടിലെ ദേവനെ പൂജിക്കുവാനുള്ള താൽപര്യം കൊണ്ടാണ് ആദ്യപോസ്റ്റിംഗ് നീറിക്കോട് ലഭിക്കാൻ അപേക്ഷിച്ചത്. അതിനെ തുടർന്നുള്ള ജാതി അധിക്ഷേപം മനോവേദനയുണ്ടാക്കുന്നു.
പി.ആർ.വിഷ്ണു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |